gnn24x7

ഇന്ത്യന്‍ സൈനിക പോര്‍ട്ടറുടെ തലയറുത്ത് പാക് സൈന്യം; തിരിച്ചടി ഉറപ്പെന്ന്‍ കരസേന മേധാവി

0
437
gnn24x7

ശ്രീനഗര്‍: ക്രൂരതയുടെ പര്യായമായി വീണ്ടും പാക് സൈന്യം. ഇന്ത്യന്‍ സൈനിക പോര്‍ട്ടറുടെ തലയറുത്ത് പാക് സൈന്യം കൊണ്ടുപോയി. നിയന്ത്രണ രേഖയ്ക്കു സമീപമാണ് പാക് സൈന്യം വീണ്ടും ക്രൂരത ആവര്‍ത്തിച്ചത്. ജമ്മു-കാശ്മീരിലെ പൂഞ്ചില്‍ വെള്ളിയാഴ്ച കൊല്ലപ്പെട്ട രണ്ടു പോര്‍ട്ടര്‍മാരില്‍ ഒരാളുടെ തലയാണ് പാകിസ്ഥാന്‍റെ ബോര്‍ഡര്‍ ആക്‌ഷന്‍ ടീം (BAT) അറത്തുകൊണ്ടുപോയെന്ന് സൈന്യം അറിയിച്ചു.

ഗുര്‍പുരിലെ കസാലിയാനില്‍നിന്നുള്ള മുഹമ്മദ് അസ്‌ലം (28), അല്‍ത്താഫ് ഹുസൈന്‍ (23) എന്നീ സേനാ പോര്‍ട്ടര്‍മാരാണ് വെള്ളിയാഴ്ച കൊല്ലപ്പെട്ടത്. ഇവരില്‍ അസ്‌ലത്തിന്‍റെ തലയാണ് അറുത്തത്. ആദ്യമായാണ് സിവിലിയന്മാരെ പാക് സൈന്യം കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊല്ലപ്പെട്ട മുഹമ്മദ് അസ്‌ലമിന്‍റെ തലയില്ലാത്ത മൃതദേഹവും അല്‍ത്താഫ് ഹുസൈന്‍റെ മൃതദേഹവും സേനയ്ക്ക് ലഭിച്ചു. മുഹമ്മദ് അസ്‌ലമിന്റെ തലയില്ലാത്ത മൃതദേഹം പൊലീസിന് കൈമാറി.

നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് മൃതദേഹം കൈമാറി.അതേസമയം, ഇത്തരം പാക് നടപടിയ്ക്ക് ശക്തമായി തിരിച്ചടിയ്ക്കുമെന്ന്‍ കരസേന മേധാവി ജനറല്‍ എം.എം നരവനെ പറഞ്ഞു.പ്രൊഫഷണലിസമുള്ള സേനകള്‍ ഇത്തരം പൈശാചിക കൃത്യങ്ങള്‍ ചെയ്യില്ലെന്നും ഇങ്ങനെയുള്ള പ്രവൃത്തികളെ സൈനികമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ പൗരന്മാര്‍ ഇത്ര ക്രൂരമായി വധിക്കപ്പെടുന്നത് ഇതാദ്യമാണെന്നും ശക്തമായി തിരിച്ചടിക്കുമെന്നും കരസേനാ മേധാവി വ്യക്തമാക്കി.

ഇന്ത്യന്‍ പട്ടാളക്കാരോട് ക്രൂരമായ രീതിയില്‍ പണ്ടും പാക്കിസ്ഥാന്‍ സൈന്യം പെരുമാറിയിട്ടുണ്ട്. എന്നാല്‍, ഇന്ത്യന്‍ പൗരന്മാരുടെ നേരെ ഇത്രയും മനുഷ്യത്വമില്ലാത്ത നടപടി ഇതാദ്യമാണ്. ഇത്തരം പ്രാകൃതവും കിരാതവുമായ നടപടികള്‍ അഭിമാനമുള്ള ഒരു സൈന്യവും ചെയ്യുകയില്ല, അതുകൊണ്ടുതന്നെ ഇന്ത്യന്‍ സൈന്യം സൈന്യത്തിന്‍റെതായ രീതിയില്‍ തീര്‍ച്ചയായും ശക്തമായ നടപടികള്‍ കൈക്കൊള്ളും, നരവനെ പറഞ്ഞു.പോര്‍ട്ടര്‍മാരായ മൂന്ന് പേര്‍ക്ക് പാക് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റിട്ടുമുണ്ട്.

ഗുല്‍പൂര്‍ സെക്ടറിലെ കസാലിയന്‍ ഗ്രാമത്തിലാണ് ഇവര്‍ താമസിക്കുന്നത്. നിയന്ത്രണ രേഖക്ക് സമീപമുള്ള ഇന്ത്യന്‍ സൈന്യത്തിന് ആയുധമടക്കമുള്ള സാധനങ്ങള്‍ എത്തിക്കുന്നവര്‍ക്ക് നേരെയാണ് പാക് സൈന്യം ആക്രമണം നടത്തിയത്.

gnn24x7