മുംബൈ: ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ രണ്ട് പെണ്മക്കളെ ബലി നൽകിയ മാതാപിതാക്കളായ മുൻ കോളേജ് പ്രിൻസിപ്പലും ഭാര്യയും അറസ്റ്റിൽ. പുനർജീവിക്കുമെന്ന് വിശ്വസിച്ചാണ് അലേഖ്യ (27), സായി ദിവ്യ (22) എന്നീ രണ്ട് പെണ്മക്കളെ മാതാപിതാക്കളായ പദ്മജ, പുരുഷോത്തം നായിഡു ബലി നൽകിയത്. ഡംബെൽ കൊണ്ട് തലയ്ക്കടിച്ചായിരുന്നു കൊല. എംഎസ്‌സി മാത്തമാറ്റിക്സ് ഗോൾഡ് മെഡലിസ്റ്റായ പദ്മജ ചിറ്റൂർ ഐഐടി ടാലൻ്റ് സ്കൂളിലെ അധ്യാപികയാണ്.
മുംബൈയിലെ എ ആർ റഹ്മാൻ മ്യൂസിക് സ്കൂളിലെ വിദ്യാർത്ഥി കൂടിയായിരുന്നു പെൺമക്കളിൽ ഒരാളായ ദിവ്യ. കോവിഡ് -19 ലോക്ക്ഡൗണിനിടെയും പ്രത്യേകിച്ച് ഞായറാഴ്ച രാത്രിയിലും വിചിത്ര ശബ്ദങ്ങൾ അവരുടെ വീട്ടിൽ നിന്നും കേൾക്കാരുണ്ടായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു.
കൂടാതെ വീട്ടു ജോലിക്ക് വരുന്നവരെ വീടിനകത്തു കയറ്റാറില്ലെന്നും പുറത്തെ ജോലി ചെയ്യിപ്പിച്ചു തിരിച്ചയയ്ക്കുമെന്നും നാട്ടുകാർ അറിയിച്ചു. സംഭവം നടന്ന ദിവസം അവരുടെ വീട്ടിൽ നിന്ന് വിചിത്രമായ ശബ്ദങ്ങളും നിലവിളികളും കേട്ട് അയൽക്കാർ പോലീസിനെ വിളിക്കുകയായിരുന്നു.
പൊലീസ് വീട്ടിലെത്തിയപ്പോൾ ആദ്യം ദമ്പതികൾ അവരെ വീട്ടിൽ കയറാൻ സമ്മതിച്ചില്ല, ഒരു ദിവസം തങ്ങൾക്ക് നൽകണമെന്നും മക്കൾ പുനർജീവിക്കുമെന്നും ഇവർ പൊലീസിനോട് പറയുകയായിരുന്നു. എന്നാൽ, പൊലീസ് ബലം പ്രയോഗിച്ച് അകത്തുകടന്നു. വീട്ടിനുള്ളിലെത്തിയപ്പോൾ പൊലീസ് കണ്ടത് ചുവന്ന തുണിയിൽ പൊതിഞ്ഞ പെൺകുട്ടികളുടെ മൃതദേഹമാണ്.