ദില്ലി: വിവാദമായ കടൽക്കൊല കേസിൽ ഇറ്റാലിയൻ നാവികർക്കെതിരായ കേസ് നടപടികൾ സുപ്രീം കോടതി അവസാനിപ്പിക്കാൻ തീരുമാനിച്ചതായി റിപ്പോർട്ട്. ഇത് സംബന്ധിച്ച ഉത്തരവ് സുപ്രീംകോടതി ചൊവ്വാഴ്ച പുറപ്പെടുവിക്കും.
അതേസമയം കടൽക്കൊല കേസിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം അടക്കമുള്ള കാര്യങ്ങളിൽ സംസ്ഥാന സർക്കാരിന് തീരുമാനം എടുക്കാമെന്ന് കേന്ദ്രം ഇന്ന് കോടതിയെ അറിയിച്ചു. കൂടാതെ നഷ്ടപരിഹാരം എങ്ങനെ വിഭജിക്കണം എന്ന് കേരള സർക്കാരിന് തീരുമാനിക്കാം എന്നും കേന്ദ്രം അറിയിച്ചു.
കോടതി തീരുമാനം അനുസരിച്ചുള്ള 10 കോടി രൂപ ഇറ്റലി കൈമാറിയിട്ടുണ്ട്. നാവികർക്കെതിരെയുള്ള നടപടികൾ ഇറ്റലി സ്വീകരിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. തുടർന്ന് ഇതോടെ കടൽക്കൊല കേസിൽ നാവികർക്കെതിരായ കേസിന്റെ നടപടികൾ അവസാനിപ്പിക്കാമെന്ന് സുപ്രീം കോടതി തീരുമാനിക്കുകയായിരുന്നു.
ഇറ്റാലിയൻ സൈനികരുടെ വെടിവയ്‌പിൽ രണ്ട് മത്സ്യബന്ധന തൊഴിലാളികൾ കൊല്ലപ്പെട്ടിരുന്നു. അവരുടെ കുടുംബങ്ങൾക്ക് നാല് കോടി വീതവും കൂടാതെ വെടിവയ്‌പിൽ തകർന്ന ബോട്ടിന്റെ ഉടമയ്‌ക്ക് രണ്ട് കോടിയും നഷ്ടപരിഹാരം നൽകണമെന്ന് കേരളം നേരത്തേ ആവശ്യപ്പെട്ടിരുന്നു.
അതേസമയം മുഴുവൻ നഷ്ടപരിഹാരത്തുകയും കെട്ടിവയ്‌ക്കാതെ ഇറ്റാലിയൻ സൈനികർക്കെതിരായ നടപടികൾ അവസാനിപ്പിക്കില്ലെന്ന് സുപ്രീംകോടതി അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് ഇറ്റലി നഷ്ടപരിഹാരം കൈമാറിയത്.