ന്യൂഡൽഹി: ഓർത്തഡോക്സ് – യാക്കോബായ സഭാ തർക്കം പരിഹരിക്കാനായി ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചക്ക് 12ന് കൂടിക്കാഴ്ച നടത്തും. ഡല്‍ഹി ഭദ്രാസന മെത്രാപോലീത്ത യൂഹനോന്‍ മാര്‍ ദിമിത്രിയോസ്, ഡോ. തോമസ് മാർ അത്തനാസിയോസ് ഉള്‍പ്പെടെ ഉള്ളവരാണ് കൂടിക്കാഴ്ച നടത്തുന്നത്. മിസോറാം ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ളയും ചര്‍ച്ചയില്‍ പങ്കെടുക്കും.
തുടർന്ന് ജനുവരി രണ്ടാം വാരം സിറോ മലബാർ സഭാ നേതൃത്വവുമായും മോദി കൂടിക്കാഴ്ച നടത്തും. അതേസമയം ജനുവരിയിൽ മറ്റ് ക്രൈസ്തവ സഭകളുമായി ചര്‍ച്ച നടത്താനും മോദി തീരുമാനിച്ചിട്ടുണ്ട്. സഭാ നേതൃത്വം പ്രധാനമന്ത്രിയ്ക്ക് അയച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രശ്‌നപരിഹാരത്തിന് ഇടപെടാന്‍ നരേന്ദ്രമോദി തയ്യാറായതെന്നാണ് റിപ്പോർട്ട്. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തുന്നതിൽ വലിയ പ്രതീക്ഷയുണ്ടെന്ന് യാക്കോബായ സഭ മത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് നേരത്തെ വ്യക്തമാക്കിയിരുന്നു.