ലക്നൗ: ഗുണ്ടാത്തലവൻ വികാസ് ദുബെയെക്കുറിച്ച് വിവരം നൽകുന്നവർക്കുള്ള പ്രതിഫലത്തുക ഇരട്ടിയിൽ കൂടുതലാക്കി പൊലീസ്. കാൺപൂരിൽ ഒരു റെയ്ഡിനിടെ എട്ട് പൊലീസുകാരെ വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതിയാണ് വികാസ്. ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് ഒരുലക്ഷം രൂപയായിരുന്നു നേരത്തെ വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ ഇത് രണ്ടരലക്ഷമാക്കിയാണ് ഉയർത്തിയിരിക്കുന്നത്.
ഒരു ഡിഎസ്‌പി ഉൾപ്പെടെ എട്ട് പൊലീസ് ഉദ്യോഗസ്ഥരെയാണ് റെയ്ഡിനിടെ കാൺപുർ നഗരത്തിനടുത്തുള്ള ഒരു ഗ്രാമത്തിൽവെച്ച് വെടിവച്ചു കൊന്നത്. വെടിവെയ്പ്പിൽ ഗുണ്ടാസംഘത്തിലെ രണ്ടുപേരും കൊല്ലപ്പെട്ടു. ദുബെയെ അറസ്റ്റുചെയ്യാൻ വ്യാഴാഴ്ച അർദ്ധരാത്രി ബിക്രു ഗ്രാമത്തിൽ പ്രവേശിച്ച പൊലീസ് സംഘത്തിനുനേരെയാണ് മേൽക്കൂരയിൽ നിന്ന് ആക്രമണമുണ്ടായത്. സംഭവത്തിനുശേഷം അക്രമികൾ ഓടി രക്ഷപ്പെട്ടു, മരിച്ചവരിൽ നിന്നും പരിക്കേറ്റ പൊലീസുകാരിൽ നിന്നും അക്രമികൾ ആയുധങ്ങളും തട്ടിയെടുത്തിരുന്നു.
നാൽപ്പതോളം പൊലീസ് സ്റ്റേഷനിൽ നിന്നുള്ള പൊലീസുകാര്‍ക്കൊപ്പം പ്രത്യേക ദൗത്യസംഘമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. സംസ്ഥാനത്തെ സുപ്രധാന നഗരങ്ങളിലെല്ലാം ദുബെയുടെ പോസ്റ്ററുകളും പതിപ്പിച്ചിട്ടുണ്ട്. റെയ്ഡ് വിവരം ദുബെയ്ക്ക് ചോർത്തിക്കൊടുത്തുവെന്നാരോപിച്ച് മൂന്ന് പൊലീസ് ഉദ്യോഗസ്ഥരും സസ്പെൻഡ് ചെയ്യപ്പെട്ടിട്ടുണ്ട്. പൊലീസ് വിവരങ്ങൾ ചോർത്തി നൽകിയെന്ന വിവരം നേരത്തെ പിടിയിലായ ഗുണ്ടാസംഘത്തിലെ ഒരംഗം തന്നെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.