ശ്രീനഗർ: നോർത്ത് കശ്മീരിലെ സോപാറിൽ ഇന്ന് രാവിലെ ഉണ്ടായ ഭീകരാക്രമണത്തിൽ ഒരു സിആർപിഎഫ് ജവാനും, ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടു. മൂന്ന് സിആർപിഎഫ് ജവാൻമാർക്ക് പരിക്കേറ്റിട്ടുണ്ട്.
കൊല്ലപ്പെട്ട പ്രദേശവാസിയായ ബാഷിർ അറമ്മദിന്റെ കൂടെയുണ്ടായിരുന്ന മൂന്നു വയസുകാരനെ അതിസാഹസികമായിട്ടാണ് സൈന്യം രക്ഷിച്ചത്. മൂന്നു വയസുകാരനുമായി നടന്നുപോകുമ്പോഴാണ് ബാഷിറിന് വെടിയേറ്റതെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. മരണമടഞ്ഞ ഇയാളുടെ അടുത്തിരുന്നു കരഞ്ഞ കുഞ്ഞിനെയാണ് ഭീകരരിൽ നിന്നും സൈന്യം രക്ഷിച്ചത്. ഇതിനിടയിലാണ് ഒരു സിആർപിഎഫ് ജവാൻ വീരമൃത്യു വരിച്ചത്.
സൈന്യം ശക്തമായി തന്നെ തിരിച്ചടിച്ചതായും മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ആക്രമണം നടന്ന സ്ഥലത്ത് സേന തിരച്ചിൽ നടത്തുകയാണ്. ഇനിയും ഭീകരർ അവിടെ ഒളിച്ചിരിപ്പുണ്ട് എന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് സൈന്യം തിരച്ചിൽ നടത്തുന്നത്.