ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധിതരായി ഇന്ത്യയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 873 ആയി. കേരളത്തില്‍ ആദ്യത്തെ മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ഇന്ത്യയില്‍ ആകെ മരിച്ചവരുടെ എണ്ണം 20.
ആരോഗ്യ കുടുംബ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരമാണിത്. 78 പേരാണ് രോഗം ഭേദമായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടത്. ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് കേസുകള്‍ സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്. 180 പേര്‍ക്കാണ് ഇതുവരെ മഹാരാഷ്ട്രയില്‍ രോഗ൦ സ്ഥിരീകരിച്ചത്.
മഹാരാഷ്ട്രയ്ക്ക് ശേഷം കേരളത്തിലാണ് ഏറ്റവും കൂടുതല്‍ കേസുകളുള്ളത്. 176 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 25 പേര്‍ മഹാരാഷ്ട്രയിലും 11 പേര്‍ കേരളത്തിലും രോഗമുക്തി നേടിയെന്നതും ശ്രദ്ധേയമാണ്.
കേരളത്തിലാണ് ഏറ്റവും അവസാനമായി മരണം റിപ്പോര്‍ട്ട് ചെയ്തത്. ദുബായില്‍ നിന്ന് വന്ന 69കാരനാണ് കേരളത്തില്‍ മരിച്ചത്. കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മട്ടാഞ്ചേരി സ്വദേശിയായ 69 വയസ്സുകാരനാണ് മരണമടഞ്ഞത്.
മാർച്ച് 19 ന് എമിറേറ്റ്സ് വിമാനത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ ഇദ്ദേഹം ടാക്സിയിലാണ് വീട്ടിലേക്ക് പോയത്. വീട്ടിൽ നിരീക്ഷണത്തിലായിരുന്ന ഇദ്ദേഹത്തിന് മാർച്ച് 22 നാണ് കോറോണ ബാധ സ്ഥിരീകരിച്ചത്.
ഇതേത്തുടർന്ന് ഇദ്ദേഹത്തെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ ഉയർന്ന രക്ത സമ്മർദ്ദവും ഹൃരോഗവും കാരണം വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയും കോറോണ വൈറസ് ബാധയിൽ ചികിത്സയിലാണ്.