ന്യൂഡൽഹി : വളർത്തുനായയെ നടത്തിക്കാനായി സ്റ്റേഡിയത്തിൽ നിന്ന് അത്ലറ്റുകളെ ഇറക്കിവിട്ട ഐ എ എസ് ദമ്പതിമാർക്ക് കടുത്ത ശിക്ഷ ഉടനടി നൽകി കേന്ദ്രം. ദമ്പതികളെ അതിർത്തി പ്രദേശത്തെ രണ്ടിടങ്ങളിലേക്കാണ് ആരോപണം ഉയർന്ന് മണിക്കൂറുകൾക്കകം സ്ഥലം മാറ്റിയത്. ഡൽഹി റവന്യൂ സെക്രട്ടറി സഞ്ജീവ് ഖിർവാറാണ് നായയെ നടത്തിക്കുന്നതിനായി സ്റ്റേഡിയത്തിൽ നിന്ന് അത്ലറ്റുകളെ ഇറക്കിവിട്ടെന്ന പരാതി ഉയർന്നത്.
സഞ്ജീവ് ഖിർവാറിനെ ലഡാക്കിലേക്കും അദ്ദേഹത്തിന്റെ ഭാര്യയും സിവിൽ സർവീസ് ഉദ്യോഗസ്ഥയുമായ റിങ്കു ദുഗ്ഗയെ അരുണാചൽ പ്രദേശിലേക്കുമാണ് സ്ഥലം മാറ്റിയത്.മാദ്ധ്യമങ്ങളിൽ ദൃശ്യങ്ങൾ സഹിതം വാർത്ത വന്നതോടെ സഞ്ജീവ് ഖിർവാന്റെ നടപടി കടുത്ത വിമർശനത്തിന് ഇടയാക്കിയിരുന്നു. കർശന നടപടി സ്വീകരിക്കണമെന്ന് വശ്യപ്പെട്ട് പ്രമുഖർ ഉൾപ്പടെ നിരവധി പേരാണ് രംഗത്തെത്തിയത്.
ഡൽഹിയിലെ ത്യാഗരാജ് സ്റ്റേഡിയത്തിലാണ് ഐ എ എസ് ദമ്പതികൾ നായയെ നടത്താൻ വേണ്ടി അത്ലറ്റുകളുടെ പരിശീലനം മുടക്കിയത്. സഞ്ജീവ് ഖിർവാറും ഭാര്യ റിങ്കു ദുഗ്ഗയും ത്യാഗരാജ് സ്റ്റേഡിയത്തിലെ സൗകര്യങ്ങൾ ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര ആഭ്യന്തര വകുപ്പ് ഡൽഹി ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു. ചീഫ് സെക്രട്ടറി വൈകിട്ട് റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് ഐ എ എസ് ദമ്പതികളെ രാജ്യതലസ്ഥാനത്ത് നിന്നും അതിർത്തി പ്രദേശങ്ങളിലേക്ക് മാറ്റിയത്.
നായയെ നടത്തിക്കുന്നതിനു വേണ്ടി സ്റ്റേഡിയത്തിൽ പരിശീലനം നടത്തുന്ന കായികതാരങ്ങളോടും പരിശീലകരോടും പതിവിലും നേരത്തെ, വൈകുന്നേരം ഏഴ് മണിക്ക് പരിശീലനം പൂർത്തിയാക്കാൻ ആവശ്യപ്പെട്ടു എന്നാണ് ആരോപണം. എന്നാൽ അത്ലറ്റുകളുടെ ഈ ആരോപണങ്ങൾ സ്റ്റേഡിയം അഡ്മിനിസ്ട്രേറ്റർ അജിത് ചൗധരി നിഷേധിച്ചു. അത്ലറ്റുകൾക്ക് പരിശീലനം നൽകാനുള ഔദ്യോഗിക സമയം വൈകുന്നേരം ഏഴ് മണി വരെയാണെന്നാണ് അദ്ദേഹം റിപ്പോർട്ടുകളോട് പ്രതികരിച്ചത്.