ലണ്ടൻ: 2022 ലെ ബുക്കർ സമ്മാനം ഇന്ത്യൻ എഴുത്തുകാരി ഗീതാഞ്ജലി ശ്രീക്ക്. ഹിന്ദി സാഹിത്യകാരിയായ ഗീതാഞ്ജലി ശ്രീയുടെ ‘രേത് സമാധി’ എന്ന ഹിന്ദി നോവലിന്റെ ഇംഗ്ളീഷ് പരിഭാഷ ‘ടോംബ് ഓഫ് സാൻഡ്’ ആണ് പുരസ്കാരത്തിന് അർഹമായത്. ലണ്ടനിൽ നടന്ന ചടങ്ങിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
ഹിന്ദിയിലുള്ള ഒരു കൃതിയുടെ പരിഭാഷയ്ക്ക് ഇതാദ്യമായാണ് ബുക്കർ പുരസ്കാരം ലഭിക്കുന്നത്. അമേരിക്കൻ വംശജയായ ഡെയ്സി റോക്കൽ ആണ് പുസ്തകം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്. സമ്മാനത്തുകയായ 50,000 യൂറോ(41.6 ലക്ഷം രൂപ) ഗീതാഞ്ജലി ശ്രീയും ഡെയ്സി റോക്ക് വെല്ലും പങ്കിടും.
ഉത്തർപ്രദേശിലെ മെയിൻപുരി സ്വദേശിനിയാണ് അറുപത്തിനാലുകാരിയായ ഗീതാഞ്ജലി ശ്രീ. ഭർത്താവു മരിച്ചതിനെത്തുടർന്ന് കടുത്ത വിഷാദരോഗത്തിനടിമയായ വൃദ്ധ, പിന്നീട് നിശ്ചയദാർഢ്യത്തിലൂടെ ജീവിതത്തിലേക്കു തിരിച്ചെത്തുന്നതിന്റെ കഥയാണ് ത് സമാധി പറയുന്നത്.വിഭജനകാലത്തെ ദുരന്തങ്ങളുടെ ഓർമ്മകളുമായി ജീവിക്കുന്ന നോവലിലെ കേന്ദ്രകഥാപാത്രം പാകിസ്താനിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നതാണ് റേത് സമാധിയുടെ കഥാതന്തു.
ടോംബ് ഓഫ് സാൻഡിനൊപ്പം ബോറ ചുംഗിന്റെ ‘കേസ്ഡ് ബണ്ണി’, ജോൺ ഫോസ്സിന്റെ ‘എ ന്യൂ നെയിം: സെപ്റ്റോളജി VI-VII’, മൈക്കോ കവാകാമിയുടെ ഹെവൻ, ക്ലോഡിയ പിയോറോയുടെ ‘എലീന നോസ്’, ഓൾഗ ടോകാർസുക്കിന്റെ ‘ദ ബുക്സ് ഓഫ് ജേക്കബ് എന്നിവയാണ് ബുക്കർ പുരസ്കാരത്തിനായി അവസാന റൗണ്ടിൽ മത്സരത്തിനുണ്ടായിരുന്നു മറ്റ് പുസ്തകങ്ങൾ.
ബ്രിട്ടനിലോ അയർലണ്ടിലോ പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷിലേക്ക് തർജ്ജിമ ചെയ്യുന്ന പുസ്തകങ്ങളാണ് എല്ലാവർഷവും ബുക്കർ സമ്മാനത്തിനായി പരിഗണിക്കുന്നത്. യുപിയിലെ മെയിൻപുരിയിൽ ജനിച്ച ഗീതാഞ്ജലി ശ്രീ ഇതുവരെ നാല് നോവലുകളും ഒട്ടേറെ കഥകളും എഴുതിയിട്ടുണ്ട്.ഹിന്ദിയിൽ 2018 ൽ പ്രസിദ്ധീകരിച്ച ‘രേത് സമാധി’ എന്ന പുസ്തകമാണ് ടോംബ് ഓഫ് സാൻഡ് എന്ന പേരിൽ ഇംഗ്ലീഷിലേക്ക് തർജിമ ചെയ്തത്.