44 ബില്യൺ ഡോളറിന്റെ കരാറോടെ ട്വിറ്ററിന്റെ ഏറ്റെടുക്കൽ പൂർത്തിയാക്കി ടെസ്ല സിഇഒയുംശതകോടീശ്വരനുമായ ഇലോൺ മസ്ക്. ഏറ്റെടുക്കലിന് പിന്നാലെ ട്വിറ്ററിന്റെ സിഇഒ പരാഗ് അഗർവാൾ, സിഎഫ്ഒ, ട്രസ്റ്റ് ആന്റ് സേഫ്റ്റി മേധാവി എന്നിവരെ മസ്ക് സ്ഥാനത്ത് നിന്ന് നീക്കിയതായും വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
ഏറ്റെടുക്കലിന്റെ ഭാഗമായി സാൻഫ്രാൻസിസ്കോയിലെ ട്വിറ്ററിന്റെആസ്ഥാനം മസ്ക് സന്ദർശിച്ചു. ട്വിറ്ററുമായി സിങ്ക് ഇൻ ആകാനെന്ന പേരിൽ സിങ്കുമായാണ് എത്തിയത്. നിമിഷങ്ങൾക്കുള്ളിൽ മസ്കിന്റെ മാസ് എൻട്രി വൈറലുമായി.ഇക്കഴിഞ്ഞ ഏപ്രിലിലാണ് ട്വിറ്റർ വാങ്ങുന്നുവെന്ന് ഇലോൺ മസ്ക് പ്രഖ്യാപിച്ചത്. 3.67ലക്ഷം കോടി രൂപയുടേതായിരുന്നു കരാർ.
എന്നാൽ ജൂലൈ മാസത്തോടെ കരാറിൽ നിന്ന് പിൻവാങ്ങുകയാണെന്ന് പ്രഖ്യാപിച്ചത് വലിയ കോളിളക്കമുണ്ടാക്കിയത്. ട്വിറ്റർ നേതൃത്വം കരാർ ലംഘിച്ചെന്നും വ്യാജ അക്കൗണ്ടുകളുടെ എണ്ണം സംബന്ധിച്ച കണക്കുകൾ നൽകിയില്ലെന്നും ആരോപിച്ചായിരുന്നു പിന്മാറ്റം.ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് കരാറിൽ നിന്ന് പിന്മാറാൻ മസ്ക് ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ട്വിറ്ററും നിയമപോരാട്ടം ആരംഭിച്ചു.
ഇതിനിടെയാണ് കരാറുമായി മുന്നോട്ടുപോകുമെന്ന് ഇലോൺ മസ്ക് അറിയിച്ചത്. പിന്നാലെ ട്വിറ്ററിലെ ബയോയും മസ്ക് മാറ്റി. ചീഫ് ട്വീറ്റ് എന്നാണ് പുതിയ ബയോ. ഒടുവിലാണ് കരാർ കാലാവധി അവസാനിക്കുന്നതിന് തൊട്ടുമുൻപ് മസ്ക് ട്വിറ്ററിനെ ഏറ്റെടുത്തത്.





































