കൊളംബോ: ശ്രീലങ്കൻ പ്രസിഡന്റ് ഗോട്ടബ രാജപക്സെയുടെ വസതി പ്രക്ഷോഭകർ കയ്യേറിയെന്ന് റിപ്പോർട്ട്. ആയിരക്കണക്കിന് പ്രതിഷേധക്കാർ പൊലീസ് ബാരിക്കേഡുകൾ ഭേദിച്ച് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറുകയായിരുന്നു. പ്രക്ഷോഭകരെ തടയാൻ സൈന്യം ആകാശത്തേക്ക് വെടിയുതിർത്തു.
വസതി ആയിരങ്ങൾ വളഞ്ഞതിനു പിന്നാലെ ഗോട്ടബയയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി റിപ്പോർട്ടുണ്ട്. അതേസമയം, ഗോട്ടബ രാജ്യം വിട്ടതായി ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രതിപക്ഷ പാർട്ടികളും മനുഷ്യാവകാശ പ്രവർത്തകരും ബാർ അസോസിയേഷനും പൊലീസ് മേധാവിക്കെതിരെ പരാതി നൽകുമെന്നു ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് വെള്ളിയാഴ്ച പുറപ്പെടുവിച്ച കർഫ്യൂ ഉത്തരവ് പൊലീസ് പിൻവലിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രക്ഷോഭം ശക്തിപ്പെട്ടതെന്നാണ് വിവരം.
പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് മാസങ്ങളായി ശ്രീലങ്കയിൽ പ്രക്ഷോഭം തുടരുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ഇവിടെ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. പ്രക്ഷോഭത്തിനു പിന്നാലെ, മഹിന്ദ രാജപക്സെ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചിട്ടും ഗോട്ടബയ പ്രസിഡന്റായി തുടരുകയായിരുന്നു.
                






































