കാസര്‍ഗോഡ്: കാസര്‍ഗോഡ് കല്ലൂരാവിയിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അബ്ദുള്‍ റഹ്മാന്റെ കൊലപാതകത്തില്‍ ലീഗ് നേതാവ് പ്രതി. യൂത്ത് ലീഗ് മുൻസിപ്പൽ സെക്രട്ടറി ഇർഷാദിനെയാണ് പൊലീസ് പ്രതി ചേർത്തിരിക്കുന്നത്. മറ്റ് രണ്ടു പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. സംഘര്‍ഷത്തില്‍ പരുക്കേറ്റ ഇര്‍ഷാദ് ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് റിപ്പോർട്ട്.
മരിച്ച ഔഫ് അബ്ദുൾ റഹ്മാന്റെ സുഹൃത്തായ റിയാസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഔഫിന്റേത് ആസൂത്രിത കൊലപാതകമെന്നാണ് റിയാസ് പറയുന്നത്. കുത്തേറ്റ വീണ ഔഫിനെ ആശുപത്രിയിലെത്തിച്ചത് ഇയാളായിരുന്നു.
ഈ കഴിഞ്ഞ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തെ തുടര്‍ന്ന് കലൂരാവി മേഖലയില്‍ രാഷ്ട്രീയ സംഘര്‍ഷം നിലനിന്നിരുന്നു. ഇതിന്റെ ഭാഗമായിരിക്കണം ഈ കൊലപാതകം നടന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷണം. പോലീസ് വ്യക്തമായി ഇതെക്കുറിച്ച് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. ബുധനാഴ്ച രാത്രി 10.30 ഓടെയാണ് കൊലപാതകം നടന്നിരിക്കുന്നത്.
ഓഫിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തിനും കുത്തേറ്റു. രണ്ടുപേരും ബൈക്കില്‍ വരുന്ന വഴി കല്ലൂരാവി പയേ കടപ്പുറം റോഡില്‍ നിന്നും അക്രമികള്‍ ഒളിഞ്ഞിരുന്ന് കൊലപാതകം ചെയ്യുകയായിരുന്നു. നെഞ്ചില്‍ ഒന്നിലധികം കുത്തേറ്റ ഔഫിനെ പിന്നാലെ വന്ന സുഹൃത്തുകള്‍ ഉടനെ തന്നെ മന്‍സൂര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.