gnn24x7

കെ.എം. ബഷീര്‍ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസില്‍ സസ്‌പെന്‍ഷനിലായ ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസിനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ ശിപാര്‍ശ.

0
348
gnn24x7

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസില്‍ സസ്‌പെന്‍ഷനിലായ ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസിനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ ശിപാര്‍ശ.

ചീഫ് സെക്രട്ടറി ടോം തോമസ് അധ്യക്ഷനായ സമിതിയാണ് ശ്രീറാമിനെ തിരിച്ചെടുക്കാന്‍ മുഖ്യമന്ത്രിയോട് ശിപാര്‍ശ ചെയ്തിരിക്കുന്നത്. കേസില്‍ ഇതുവരെ കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് ശിപാര്‍ശ മുന്നോട്ട് വെച്ചിരിക്കുന്നത്.

പൊലീസ് കുറ്റപത്രം ഇതുവരെ സമര്‍പ്പിക്കാത്തതതിനാലും സസ്‌പെന്‍ഷന്‍ കാലാവധി ആറ് മാസം പിന്നിടുകയും ചെയ്ത സാഹചര്യത്തില്‍ സസ്‌പെന്‍ഷന്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് ശ്രീറാമിന് വേണമെങ്കില്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കാമെന്നാണ് ചീഫ് സെക്രട്ടറിയുടെ ഓഫീസ് വ്യക്തമാക്കുന്നത്.

കേസ് അന്വേഷിക്കാന്‍ നിയമിച്ച പ്രത്യേക അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് മൂന്ന് ദിവസത്തിനുള്ളില്‍ വരാനിരിക്കുന്ന സാഹചര്യത്തിലാണ് ശ്രീറാമിനെ സര്‍വ്വീസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യം ചീഫ്‌സെക്രട്ടറി ഉന്നയിച്ചിരിക്കുന്നത്.

2019 ഓഗസ്റ്റ് മൂന്നാം തീയതിയാണ് തിരുവനന്തപുരം മ്യൂസിയം ജംഗ്ഷന് സമീപത്തവെച്ച് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ.എം ബഷീര്‍ കൊല്ലപ്പെടുന്നത്. സര്‍വ്വേ ഡയറക്ടറായിരുന്ന ശ്രീറാമിനെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

അപകടം നടക്കുമ്പോള്‍ തന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് വഫാ ഫിറോസാണ് വാഹനം ഓടിച്ചതെന്നായിരുന്നു ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉദ്യോഗസ്ഥ സമിതിക്ക് ശ്രീറാം നല്‍കിയ വിശദീകരണം.

gnn24x7