ഏറെക്കാലമായി കേരളതീരങ്ങളിൽ ക്ഷാമം നേരിട്ടിരുന്ന മത്തി കാലാവസ്ഥ അനുകൂലമായതോടെ ചെറിയ തോതില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) അറിയിച്ചു. തെക്കന്‍ കേരളത്തിന്റെ വിവിധ തീരങ്ങളിലായാണ് ചെറുമത്തികള്‍ കണ്ടുതുടങ്ങിയത്. ഇവ പിടിക്കുന്നതില്‍ കരുതല്‍ വേണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ ദിവസങ്ങളില്‍ പിടിക്കപ്പെട്ട മത്തിയുടെ വലിപ്പം 14-16 സെ.മീ. ആണ്. ഇവ പൂര്‍ണ പ്രത്യുല്‍പാദനത്തിന് സജ്ജമാകാന്‍ ഇനിയും മൂന്ന് മാസം വേണ്ടിവരുമെന്ന് സിഎംഎഫ്ആര്‍ഐ ഗവേഷകര്‍ വ്യക്തമാക്കി. മാത്രമല്ല, നിലവില്‍ കേരളതീരങ്ങളില്‍ മുട്ടയിടാന്‍ പാകമായ വലിയ മത്തികള്‍ തീരെ കുറവാണെന്നും സിഎംഎഫ്ആര്‍ഐയുടെ പഠനം വ്യക്തമാക്കുന്നു.
കഴിഞ്ഞ അഞ്ചുവർഷമായി കേരള തീരങ്ങളിൽ മത്തിയുടെ ക്ഷാമമുണ്ട്. ഇതിനു കാരണം എൽനിനോ പ്രതിഭാസവുമായി ബന്ധപ്പെട്ട കടലിലെ കാലാവസ്ഥാ മാറ്റങ്ങളാണെന്ന് സിഎംഎഫ്ആർഐ നേരത്തെ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ ചെറിയ മത്തികളെ പിടിക്കുന്നതിൽ നിയന്ത്രണം ഏർപെടുത്തിയാൽ മത്തിയുടെ തിരിച്ചുവരവ് പരമാവധി വേഗത്തിലാക്കാമെന്ന് സിഎംഎഫ്ആർഐയിലെ വിദഗ്ധർ പറയുന്നു.