തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെയും സിപിഎം നേതൃത്വത്തിനെതിരേയും ആഞ്ഞടിച്ചുകൊണ്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ രംഗത്ത്. സർക്കാർ കൺസൾട്ടൻസി വഴി നടത്തുന്ന ആയിരക്കണക്കിന് കോടിയുടെ അഴിമതി പണം പോകുന്നത് സിപിഎമ്മിലേക്കാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആരോപിച്ചു.
സിപിഎം കേന്ദ്ര കമ്മിറ്റി സ്വർണ്ണക്കടത്തിനെ പിന്തുണയ്ക്കുന്നത് പാർട്ടി അഴിമതിയുടെ പങ്ക് പറ്റുന്നതുകൊണ്ടാണെന്ന് വെർച്ച്വൽ വാർത്താസമ്മേളനത്തിൽ സുരേന്ദ്രൻ പറഞ്ഞു. 500 കോടിയുടെ അഴിമതിയാണ് കെ-ഫോൺ പദ്ധതിയിലൂടെ നടന്നത്. ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് സിപിഎം ബന്ധമുള്ള ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
വഴിവിട്ട സഹായമാണ് സർക്കാർ ഇവർക്ക് ചെയ്തു കൊടുക്കുന്നത്. റോബർട്ട് വദ്രയും സി.സി തമ്പിയും പണം മുടക്കിയ കാഞ്ഞങ്ങാട്ടെ 150 കോടിയുടെടൂറിസം റിസോർട്ട് ലാഭകരമായി നടത്തികൊണ്ടു പോകാൻ കഴിയില്ലെന്ന് വന്നതോടെ പൂർണമായും ഇൻകെൽ വഴി ഇ.പി ജയരാജൻ സംസ്ഥാന സർക്കാരിനായി ഏറ്റെടുത്തൂ. കേരളത്തിൽ സംരഭകർ ഇല്ലാത്തതുകൊണ്ടാണോ ഹവാല, കളളപ്പണ്ണം, ഭൂമിതട്ടിപ്പ് തുടങ്ങിയ കേസിൽപ്പെട്ട കോൺഗ്രസുകാരെ സഹായിക്കുന്നതെന്ന് സിപിഎം വ്യക്തമാക്കണമെന്നും അഴിമതിയുടെ കാര്യത്തിൽ സിപിഎമ്മിന് മുന്നണിയൊന്നും പ്രശ്നമില്ലെന്നും സുരേന്ദ്രൻ പരിഹസിച്ചു.
2016 ജൂൺ മുതൽ കെപിഎംജിക്ക് സർക്കാർ കൺസൾട്ടൻസി നൽകി തുടങ്ങിയിരുന്നു. പിന്നീട് റീബിൽഡ് കേരളയടക്കം നിരവധി പദ്ധതികളാണ് അവർക്ക് ലഭിച്ചത്. വലിയ അഴിമതിയാണ് ഇതിലൂടെ നടന്നത്. കൺസൾട്ടൻസി വഴി ലഭിച്ച അഴിമതിയുടെ പണം സിപിഎമ്മിലേക്ക് പോയതുകൊണ്ടാണ് ഇതിന് മുമ്പ് നടന്ന അന്വേഷണങ്ങളെല്ലാം എങ്ങുമെത്താതെ പോയതെന്നും സുരേന്ദ്രൻ ആരോപിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ ശിവശങ്കറിന് മാത്രമല്ല അഴിമതിയിലും കള്ളക്കടത്തിലും പങ്ക്. മറ്റു പല ഉപദേശകര്‍ക്കും വക്താക്കള്‍ക്കും അതില്‍ പങ്കുണ്ടെന്നും. മുഖ്യമ്രന്തിയും സിപിഎം സംസ്ഥാന നേതൃത്വവും അറിഞ്ഞുകൊണ്ടാണ് ഈ അഴമതികളൊക്കെ നടന്നിരിക്കുന്നത്. ആ നിലയിലേക്കും അന്വേഷണം നടക്കണമെന്നും. സ്വർണ്ണകള്ളക്കടത്ത് കേസിന്റെ പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ് ആണ്. നാലു വര്‍ഷത്തെ അഴിമതികളിലൂടെ ഉണ്ടാക്കിയ പണം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് കണ്ടെത്തണമെന്നും അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രിയുടെ മകളുടെ വ്യവസായ സാമ്രാജ്യത്തിന് സഹായം നൽകിയവർ ആരൊക്കെയെന്ന് വ്യക്തമാക്കണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു. കേരളത്തിലെ ഏതൊക്കെ സംഘടനയിൽ നിന്നും ഇവർക്ക് സഹായം ലഭ്യമായെന്ന് വ്യക്തമാക്കണമെന്നും സുരേന്ദ്രൻ അറിയിച്ചു.