ആരോഗ്യപ്രവർത്തകരെ ആക്രമിക്കുന്നവർക്ക് കർശന ശിക്ഷ ഉറപ്പാക്കാൻ കേന്ദ്രം ഇറക്കിയ ഓർഡിനൻസിൽ ഗുരുതര പിഴവുകളുണ്ടെന്ന് സി.പി.എം. പോളിറ്റ്ബ്യൂറോ പ്രസ്‌താവനയിൽ പറഞ്ഞു.
കുറ്റം തെളിയിക്കപ്പെടുന്നതുവരെ നിരപരാധിയായി പരിഗണിക്കണമെന്ന ലോകമെങ്ങും അംഗീകരിച്ച നീതിന്യായ തത്വത്തിന് വിരുദ്ധമാണ് ഓർഡിനൻസിലെ മൂന്ന് (സി), മൂന്ന് (ഡി) വകുപ്പുകൾ. ഈ രണ്ട് വകുപ്പുകളും മൂലനിയമം ഭേദഗതി ചെയ്‌ത് ചേർത്തതാണ്.
കോവിഡിനെതിരായി പൊരുതുന്ന ആരോഗ്യപ്രവർത്തകർക്ക് നിയമപരമായ സംരക്ഷണം നൽകുന്നത് സ്വാഗതാർഹമാണ്. എന്നാൽ, ഓർഡിനൻസിലെ ഈ രണ്ട് വ്യവസ്ഥകൾ നിയമത്തിന്റെ ദുരുപയോഗത്തിനും പീഡനങ്ങൾക്കും വഴിതെളിക്കും. മൂന്ന് (സി), മൂന്ന് (ഡി) വകുപ്പുകൾ നീക്കം ചെയ്യണമെന്നാണ് പോളിറ്റ്ബ്യൂറോ ആവശ്യം.