ആലപ്പുഴ: കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഉദ്‌ഘാടനം നടന്ന ആലപ്പുഴ ബൈപ്പാസിലെ അടിപ്പാതയിൽ വിള്ളൽ കണ്ടെത്തി. മാളികമുക്കിലെ അടിപ്പാതയ്ക്ക് മുകളിലാണ് വിള്ളൽ കണ്ടെത്തിയത്. വിള്ളൽ ശ്രദ്ധയിൽ പെട്ടതോടെ ദേശീയപാത ചീഫ് എഞ്ചിനീയർ എം അശോക് കുമാറിന്റെ നേതൃത്വത്തിൽ പ്രോഫോമീറ്റർ എന്ന ഉപകരണം ഉപയോഗിച്ച് പരിശോധന നടത്തി.
ഉന്നത ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം ബൈപ്പാസിന് തകരാറില്ലെന്നാണ്. നിലവിലെ വിള്ളലുകൾ വലുതാകുന്നുണ്ടോ എന്ന് രണ്ടാഴ്ച നിരീക്ഷിക്കും പൊതുമരാമത്ത് ദേശീയപാത അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് നാട്ടുകാർ വിള്ളൽ കണ്ടത്. അഞ്ച് മീറ്ററോളം നീളത്തിൽ ഒറ്റ വിള്ളൽ കണ്ടെത്തിയിട്ടുണ്ട്.
കോൺക്രീറ്റിലെ വിള്ളൽ അതിവേഗത്തിൽ കണ്ടെത്താനും കോൺക്രീറ്റ് തുരന്ന് പരിശോധിക്കുന്ന പഴയ രീതി ഒഴിവാക്കാനുമാണ് പ്രോഫോമീറ്റർ ഉപയോഗിക്കുന്നത്. മനുഷ്യശരീരത്തിലെ സ്കാനിങ്ങിന് സമാനമായ പരിശോധനയാണിത്. പ്രോഫോമീറ്റർ ഉപയോഗിച്ചാൽ ഉള്ളിൽ ഇരുമ്പുകമ്പിയുള്ള ഭാഗവും ഇല്ലാത്ത ഭാഗവും പരിശോധനയിൽ തിരിച്ചറിയാം. അവിടെ അടയാളപ്പെടുത്തി രണ്ടാഴ്ച നിരീക്ഷിക്കുമ്പോൾ വിള്ളൽ കൂടുന്നുണ്ടോ എന്ന് അറിയാനാകും.