തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ മുഴുവന്‍ സ്വത്തും കണ്ടുകെട്ടാൻ ഇഡിയുടെ നീക്കം. കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച സ്വത്തുക്കളാണ് എം. ശിവശങ്കറിന്റേതെന്ന് ഇഡി കണ്ടെത്തിയിരുന്നു. 14 കോടിയിലധികം രൂപയുടെ സ്വത്ത് സമ്പാദിച്ചുവെന്നാണ് ഇഡി കണ്ടെത്തിയത്.
കളളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം(പിഎംഎൽഎ) ആണ് ശിവശങ്കറിന്റെ എല്ലാ സ്വത്തുക്കളും കണ്ടുകെട്ടാൻ ഇ.ഡി നടപടി ആരംഭിച്ചിരിക്കുന്നത്. സ്വർണക്കടത്തു കേസില്‍ ശിവശങ്കറിനെതിരെ വാട്സ് ആപ്പ് ചാറ്റുകള്‍, മൊഴികള്‍, ഡിജിറ്റല്‍ രേഖകള്‍ തുടങ്ങി നിരവധി തെളിവുകളാണ് ഇ ഡി യുടെ കൈയിലുള്ളത്.
അതേസമയം, സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ ഇന്നാണ് വിധി പറയുന്നത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ ഏതാനും ദിവസം കൂടി ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ട്.