ന്യൂഡല്‍ഹി: സംസ്ഥാന അദ്ധ്യക്ഷനായുള്ള ബിജെപി പ്രവര്‍ത്തകരുടെ കാത്തിരിപ്പ് ഏകദേശം അവസാന ഘത്തിലെത്തിയതായി കരുതാം. പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷ പദവിയിലേയ്ക്ക് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് തന്നെ മുന്‍തൂക്കം. അദ്ധ്യക്ഷ പദവിയിലേക്കുള്ള നേതാവിനെ കണ്ടെത്താന്‍ 40 പേരെ ഒറ്റയ്ക്ക് കണ്ട് അഭിപ്രായം ശേഖരിച്ച് തീരുമാനമെടുക്കാനാണ് ദേശീയ വക്താവ് ജി.വി.എല്‍ നരസിംഹ റാവുവും സംഘടനാ ജോയിന്‍റ് സെക്രട്ടറി ശിവപ്രകാശും സംസ്ഥാനത്ത് എത്തിയത്.
ഇതിനായി പ്രത്യേക യോഗവും വിളിച്ചിരുന്നു. അദ്ധ്യക്ഷ പദവിയിലേയ്ക്ക് രണ്ട് പേരെ നിര്‍ദ്ദേശിക്കാനാണ് യോഗത്തില്‍ ആവശ്യപ്പെട്ടത്. കെ. സുരേന്ദ്രനെ കൂടാതെ എം.ടി രമേശിന്‍റെയും ശോഭ സുരേന്ദ്രന്‍റെയും പേരുകളാണ് മിക്കവരും നിര്‍ദ്ദേശിച്ചത്. ഈ പേരുകളാണ് ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായ്ക്ക് നല്‍കിയത്. സാമുദായിക പ്രാതിനിധ്യം, പ്രവര്‍ത്തന പരിചയം, ആര്‍.എസ്.എസ് ഉള്‍പ്പെടെ പരിവാര്‍ സംഘടനകളുടെ പിന്തുണ, സ്ത്രീ പ്രാതിനിധ്യം എന്നിവ കൂടി പരിഗണിച്ച ശേഷമേ ദേശീയ നേതൃത്വം അന്തിമ തീരുമാനം എടുക്കൂ എന്നാണ് സൂചന.
എന്നാല്‍, സംസ്ഥാന അദ്ധ്യക്ഷ പദവിയിലേയ്ക്ക് കെ സുരേന്ദ്രനാണ് നിലവില്‍ മുന്‍തൂക്കം. മാത്രമല്ല, ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ പിന്തുണയും സുരേന്ദ്രനാണ്. കൂടാതെ, മുന്‍പ് കെ. സുരേന്ദ്രനെ സംസ്ഥാന അദ്ധ്യക്ഷനാക്കുന്നതിനായിരുന്നു കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി അമിത് ഷാ മാറ്റിയത് എന്നും അഭൂഹങ്ങള്‍ പരന്നിരുന്നു.
എന്നാല്‍, സംസ്ഥാന നേതാക്കളുടെയിടെയില്‍ സുരേന്ദ്രന് പിന്തുണ നേടാന്‍ സാധിച്ചില്ല. ഇതോടെ പി എസ് ശ്രീധരന്‍പിള്ള അദ്ധ്യക്ഷ പദവിയില്‍ എത്തുകയായിരുന്നു. അതേസമയം, ഇത്തവണ മറ്റൊന്നാണ് വസ്തുത. ശബരിമല യുവതീപ്രവേശനം കെ സുരേന്ദ്രന്‍റെ ജനപ്രീതി വര്‍ദ്ധിപ്പിച്ചുവെന്ന് മാത്രമല്ല, അദ്ദേഹത്തിന് നേതൃപാടവം തെളിയിക്കാനുള്ള അവസരം കൂടിയായിരുന്നു. അതിനാല്‍, ഉത്തവണ പാര്‍ട്ടിയുടെ പൊതു അഭിപ്രായം സുരേന്ദ്രന് അനുകൂലമാണ്.
ഈ സാഹചര്യത്തില്‍ സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് കെ സുരേന്ദ്രന്‍റെ പ്രഖ്യാപനം മാത്രമേ ബാക്കിയുള്ളൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, എ പി അബ്ദുള്ളക്കുട്ടി സംസ്ഥാന ഉപാദ്ധ്യക്ഷനായി തുടരും. അതേസമയം, സംസ്ഥാന ബിജെപിയില്‍ സംഘടനാ തിരഞ്ഞെടുപ്പിലൂടെ ഭാരവാഹികളെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. മണ്ഡലം അദ്ധ്യക്ഷന്മാരെ കണ്ടെത്തിയതിന് പിന്നാലെ ജില്ലാ അദ്ധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പും പൂര്‍ത്തിയായിരിയ്ക്കുകയാണ്.