കൊച്ചി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സർക്കുലർ ഇറക്കി കേരള കാത്തലിക് ബിഷപ് കൗൺസിൽ. വ്യക്തികളായും ഇടവകകളായും സ്ഥാപനങ്ങളായും ഈ വിഷയത്തില്‍ കര്‍ശനമായ വൈറസ് പ്രതിരോധനടപടികള്‍ തുടരേണ്ടതാണെന്ന് സർക്കുലറിൽ കെ സി ബി സി വ്യക്തമാക്കുന്നു.
ഇക്കാര്യത്തില്‍ കേരളത്തിലെ ജനങ്ങളുടെ ഭാഗത്തു നിന്നുള്ള സഹകരണം ഏറെക്കുറെ തൃപ്തികരമാണെന്നും എങ്കിലും സര്‍ക്കാര്‍ മുന്നോട്ടു വെയ്ക്കുന്ന എല്ലാ നിയന്ത്രണങ്ങളോടും നിര്‍ദ്ദേശങ്ങളോടും ജനങ്ങള്‍ പൂർണമായ സഹകരണം നല്‍കേണ്ടതാണെന്നും സർക്കുലറിൽ ആവശ്യപ്പെടുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെയും സര്‍ക്കാരിന്റെയും നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും കെ സി ബി സി അഭ്യർത്ഥിച്ചു.
ദേവാലയങ്ങളിലെ കുര്‍ബാനയ്ക്കും മറ്റ് തിരുക്കര്‍മ്മങ്ങള്‍ക്കും വലിയ ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. അന്‍പതിൽ താഴെയുള്ള ആരാധനാ സമൂഹങ്ങള്‍ക്കായി വൈദികര്‍ കുര്‍ബാന അര്‍പ്പിക്കുന്നതിനുള്ള സാഹചര്യം ഏര്‍പ്പെടുത്തുന്നത് ഉചിതമായിരിക്കും.ഇത്തരം ചെറിയ കൂട്ടങ്ങളിലായാലും ജലദേഷമോ, തുമ്മലോ, ചുമയോ, പനിയോ ഉള്ളവര്‍ ഒരിക്കലും കടന്നുവരാന്‍ ഇടയാകരുത്. വളരെ പ്രത്യേകമായ സാഹചര്യങ്ങളില്‍ ചില ദേവാലയങ്ങളിലെ കുര്‍ബാന നിര്‍ത്തുന്നതാണ് നല്ലതെന്ന് ബോധ്യപ്പെട്ടാല്‍ ബന്ധപ്പെട്ട രൂപതാദ്ധ്യക്ഷന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതാണ്.
വ്യക്തികളായി വന്നു പ്രാര്‍ത്ഥിക്കുന്നതിനുള്ള സൗകര്യം നല്‍കാന്‍ എല്ലാ ദേവാലയങ്ങളും പതിവുപോലെ തുറന്നിടണം. കുട്ടികളും പ്രായമായവരും മറ്റ് ആര്യോഗ്യപ്രശ്‌നങ്ങൾ ഉള്ളവരും വീട്ടിലിരുന്ന് ഓണ്‍ലൈന്‍ കുര്‍ബാനകളില്‍ സംബന്ധിച്ചാല്‍ മതിയാകും.