തിരുവനന്തപുരം: നിയമസഭയിൽ കെകെ രമയ്ക്കെതിരെ നടത്തിയ പരാമർശം പിൻവലിച്ച് എംഎം മണി. വിവാദ പരാമർശത്തിൽ സ്പീക്കർ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് എംഎം മണി പരാമർശം പിൻവലിച്ചത്.
‘താൻ മറ്റൊരു ഉദ്ദേശത്തോടെ നടത്തിയ പ്രസ്താവന ആയിരുന്നില്ല അത്. എന്നാൽ തന്റെ പരാമർശം മറ്റൊരു തരത്തിൽ വ്യാഖ്യാനിക്കപ്പെട്ടു. ഒരു കമ്മ്യൂണിസ്റ്റുകാരനായ താൻ വിധി എന്ന വാക്ക് ഉപയോഗിക്കാൻ പാടില്ലായിരുന്നു’. അതുകൊണ്ട് വിവാദ പരാമർശം പിൻവലിക്കുന്നുവെന്ന് എംഎം മണി സഭയിൽ പറഞ്ഞു.
എംഎം മണിയുടെ പരാമർശത്തിൽ തെറ്റായ ഭാഗങ്ങൾ അന്തർലീനമായിട്ടുണ്ട്, അതൊട്ടും പുരോഗമനപരമായ നിലപാടല്ലെന്ന് ഇന്ന് സഭയിൽ സ്പീക്കർ എംബി രാജേഷ് അഭിപ്രായപ്പെട്ടിരുന്നു. ഒരു വാക്കിന് തന്നെ പല സാഹചര്യത്തിൽ പല അർത്ഥങ്ങളാവും, എല്ലാ ആളുകൾക്കും അത് ഉൾക്കൊള്ളാനായിട്ടില്ലെന്നും സ്പീക്കർ നിരീക്ഷിച്ചു. പിന്നാലെയാണ് എംഎം മണി പരാമർശം പിൻവലിച്ചത്.
ജൂലായ് 14നാണ് നിയമസഭയിൽ എംഎം മണി കെകെ രമയ്ക്കെതിരായ വിവാദ പ്രസ്താവന നടത്തിയത്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മുതിർന്ന സിപിഎം നേതാക്കൾ മണിയുടെ പ്രസ്താവനയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. എംഎം മണി പരാമർശം പിൻവലിച്ച് മാപ്പ് പറയണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം വലിയ പ്രതിഷേധമാണ് ഉയർത്തിയത്.









































