തിരുവനന്തപുരം ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം കുറവാണെങ്കിലും ഉറവിടം കണ്ടെത്താനാകാത്ത രോഗ ബാധിതരുടെ കാര്യത്തിൽ ആശങ്ക വർധിക്കുകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. ഇതിൻറെ ഭാഗമായി ജില്ലയിൽ നിരീക്ഷണം വർദ്ധിപ്പിക്കും.
നിലവിൽ നഗരം അടച്ചിടേണ്ട സാഹചര്യമില്ല. എന്നാൽ നഗരത്തിലെ കൂടുതൽ വാർഡുകൾ കണ്ടെയ്ൻമെൻറ് സോണാക്കും. നിലവിൽ മണക്കാട്, ആറ്റുകാൽ, കരിക്കകം, കടകംപള്ളി അടക്കമുള്ള വാർഡുകളെ കണ്ടെയ്ൻമെൻറ് സോണാക്കിയതിന് പുറമെയാണ് കൂടുതൽ വാർഡുകൾ അടച്ചിടുക. വൈദ്യുതി, വാട്ടർ ബിൽ എന്നിവ ഓൺലൈനായി അടയ്ക്കാൻ കഴിയും.
എന്നിട്ടും വിദ്യാ സമ്പന്നനായ vssc ജീവനക്കാരൻ ബില്ലടക്കാനും കല്യാണ ചടങ്ങുകൾക്കും പോയത് ഖേദകരം. ഏതായാലും
പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.
സർക്കാരിനോട് സഹകരിക്കണം. ചിലർ നിർദേശങ്ങൾ പാലിക്കാത്തതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.അതേ സമയം തിരുവനന്തപുരം നഗരത്തിലെ മറ്റ് മാർക്കറ്റുകളിലേക്കും നിയന്ത്രണങ്ങൾ വ്യാപിപ്പിക്കുമെന്ന് മേയർ കെ ശ്രീകുമാർ അറിയിച്ചു. പേരൂർക്കട, കുമരിചന്ത അടക്കമുള്ള മാർക്കറ്റുകളിൽ ആൾക്കൂട്ടം ഉണ്ടാകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ വ്യാപിപ്പിക്കുകയെന്നും മേയർ പറഞ്ഞു.