കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ രാജ്യത്തിനകത്തും പുറത്തുമുള്ള ചില പ്രമുഖ വ്യക്തികൾക്ക് പങ്കുണ്ടെന്ന് എൻ.ഐ.എയുടെ കണ്ടെത്തൽ. ഇതിൻ്റെ ഭാഗമായി യു.എ.ഇ കോൺസുലേറ്റ് അധികൃതരുടെ പങ്കും അന്വേഷിക്കുമെന്ന് എൻ.ഐ.എ കോടതിയിൽ വെളിപ്പെടുത്തി. ഇന്ത്യയ്ക്ക് അകത്തുള്ള പ്രമുഖരുടെ പങ്കാളിത്തം അന്വേഷണ ഏജൻസികളുടെ പരിശോധനയിലാണ്.
സ്വർണ്ണക്കടത്ത് കേസിലെ നാല് പ്രതികൾ ഇപ്പോൾ വിദേശത്താണ്. ഫൈസൽ ഫരീദ്, റബിൻസ് എന്നിവരെക്കൂടാതെ പതിനഞ്ചാം പ്രതി സിദ്ദിഖുൾ അക്ബർ, ഇരുപതാം പ്രതി അഹമ്മദ് കുട്ടി എന്നിവരാണ് വിദേശത്തുള്ളത്. ഒളിവിൽ കഴിയുന്ന ഇവരെ പിടികൂടാൻ ഇൻ്റർപോൾ വഴി ബ്ലു കോർണർ നോട്ടീസ് പുറപ്പെടുവിക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും എൻ.ഐ.എ. കോടതിയെ അറിയിച്ചിട്ടുണ്ട്. ഫൈസൽ ഫരീദ്, റബിൻ സ് എന്നിവർ യു.എ.ഇ. പൊലീസിൻ്റെ കസ്റ്റഡിയിലുണ്ടെന്ന വാർത്തകൾ ശരിയല്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്.
നിലവിലുള്ള പ്രതികളുടെ വീടുകളിൽ നടത്തിയ റെയ്ഡിൽ ഡിജിറ്റൽ തെളിവുകളടക്കമുള്ള നിർണ്ണായക രേഖകൾ ലഭിച്ചു. പ്രതികൾ നടത്തിയത് ഭീകരപ്രവർത്തനം തന്നെയെന്നാണ് എൻ.ഐ.എ.യുടെ വിലയിരുത്തൽ. ഭീകര പ്രവർത്തനത്തിന് പണം കണ്ടെത്താനാണ് സ്വർണ്ണക്കടത്ത് നടത്തിയത്. പലവിധത്തിലുള്ള സാമ്പത്തിക ഭീകരപ്രവർത്തനത്തിനാണ് പ്രതികൾ ശ്രമിച്ചതെന്നും എൻ.ഐ.എ.റിപ്പോർട്ടിൽ പറയുന്നു.