കണ്ണൂര്‍: കഴിഞ്ഞ ദിവസം തളിക്കുളത്ത് വള്ളം തകര്‍ന്ന് കടലില്‍ നാലുപേരെ കാണാതായി. എന്നാല്‍ സമയോചിതമായ ഇടപെടലിലൂടെ തന്റെ ഡ്രോണുമായി തിരച്ചിലില്‍ ഏര്‍പ്പെടുത്ത് ദേവാങ്ക് നാലുപേരുടെ ജീവന്‍ രക്ഷിച്ചെടുത്തു. തളിക്കുളം പുത്തന്‍തോട് ദേശക്കാരനായ അമൂല്യ ജ്വല്ലറി ഉടമ എരണേഴത്ത് പടിഞ്ഞാറ്റയില്‍ സുബിന്റെ മകനായ പത്തൊമ്പതു വയസ്സുള്ള ദേവാങ്ക് ഡ്രോണ്‍ വിവിധ ജോലികള്‍ക്ക് പറത്താറുണ്ട്. കാലത്ത് ഉണര്‍ന്നപ്പോഴാണ് കടലില്‍ തോണി തകര്‍ന്ന് നാലുപേരെ കാണാതായത് ചാനലുകളില്‍ ഫ്‌ളാഷ് ന്യൂസ് കണ്ടത്.
നാട്ടുകാര്‍ ഭിതിയോടെ തിരച്ചിലും മറ്റും തുടങ്ങിയെങ്കിലും വലിയ ഫലമുണ്ടായില്ല. പരന്നു കിടക്കുന്ന കടലില്‍ തിരച്ചില്‍ എളുപ്പമായിരുന്നില്ല. രാവിലെ അച്ഛന്‍ വിളിച്ച് മകനോട് കാര്യം പറഞ്ഞു. ഉടനെ ദേവാങ്ക് കയ്യിലെ ഡ്രോണുമെടുത്ത് നേരെ സ്‌നേഹതീരത്തേക്ക് പാഞ്ഞു. അപ്പോഴേക്കും വള്ളം തകര്‍ന്ന് മണിക്കൂറുകള്‍ കഴിഞ്ഞിരുന്നു. നാലു മണിക്കൂര്‍ കഴിഞ്ഞ് തിരച്ചില്‍ നടത്തുന്നതില്‍ വലിയ കാര്യമില്ലെന്ന് പലരും അഭിപ്രായപ്പെട്ടു.
എന്നാലും മത്സ്യത്തൊഴിലാളികള്‍ ഒരുക്കിയ തോണിയില്‍ ഡ്രോണുമായി ദേവാങ്കും ഏതാനും മത്സ്യതൊഴിലാളികളും നടുക്കടലിലേക്ക് യാത്രയായി. കരയില്‍ നിന്നും 15 മിറ്റര്‍ ഉള്‍ക്കടലില്‍ അവര്‍ തിരച്ചില്‍ ആരംഭിച്ചു. ഡ്രോണ്‍ പറത്താന്‍ വല്ലാതെ ബുദ്ധിമുട്ടി. എന്നാല്‍ കാറ്റിന്റെ പ്രതിസന്ധിയെ തരണം ചെയ്ത് ദേവാങ്ക് ഡ്രോണ്‍ പറത്തിയപ്പോള്‍ തോണിയില്‍ നിന്നും വിണ കുടത്തില്‍ മേല്‍ പിടിച്ച് മൂന്നുപേര്‍ നടുക്കടലില്‍ രക്ഷയ്ക്കായി വീണു കിടക്കുന്നു. ഒരാള്‍ കടല്‍വെള്ളത്തില്‍ കുത്തിയൊലിച്ചു കൊണ്ടിരിക്കുന്നു. ഇവരുടെ ചിത്രം ഡ്രോണില്‍ പകര്‍ത്തി. ഉടനെ രക്ഷകര്‍ അങ്ങോട്ട് പാഞ്ഞു. തുടര്‍ന്ന് നാലുപേരേയും രക്ഷിച്ച് കരക്ക് എത്തിച്ചു.
ബാംഗ്ലൂരില്‍ ബി ടെക് എഞ്ചിനീയറിങ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ദേവാങ്ക്. ഒരു ദുരന്തമുഖത്ത് ഉടനെ തന്റെ കയ്യിലെ ഡ്രോണുമായി തിരച്ചിലിന് പുറപ്പെട്ട ദേവാങ്കിനെ നാട്ടുകാര്‍ പ്രശംസിച്ചു. ഇപ്പോഴും മനുഷ്വത്വം നിലനില്‍ക്കുന്നു എന്ന് നാട്ടുകാര്‍ക്ക് ഒരിക്കല്‍ക്കൂടി ബോധ്യപ്പെട്ടു.