കൊച്ചി: ലൈഫ്മിഷനുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണപരിധിയിലേക്ക് കൊച്ചി ആസ്ഥാനമായ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീം കേരള ബ്ലാസ്റ്റേഴ്‌സും. ലൈഫ്മിഷന്‍ കേസില്‍ ആരോപണം നേരിടുന്ന യൂണിടാക് ബിൽഡേഴ്‌സിന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിച്ചതോടുകൂടിയാണ് ഇവർ ബ്ലാസ്‌റ്റേഴ്‌സിന്റെ സ്പോൺസർമാർ ആയിരുന്നുവെന്നു കണ്ടെത്തിയത്.
പ്രധാന സാമ്പത്തിക ഇടപാടുകള്‍ വെളിപ്പെടുത്താന്‍ യൂണിടാക് എം.ഡി സന്തോഷ് ഈപ്പനോട് അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം ഇക്കാര്യം പറഞ്ഞിരുന്നില്ല. ലൈഫ് മിഷൻ കരാറിനു മുൻപ് നടന്ന യൂണിടാക്കിന്റെ ഇടപാടുകളിൽ സ്വപ്‌നാ സുരേഷിന്റെയും സംഘത്തിന്റെയും സാന്നിധ്യമുണ്ടായിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്.
യു.എ.ഇ. റെഡ്ക്രസന്റുമായുള്ള ഇടപാടിനുശേഷവും അതിന് രണ്ടുവർഷം മുമ്പുമുള്ള യൂണിടാക് ബിൽഡേഴ്‌സിന്റെ സാമ്പത്തികഇടപാടുകളാണ് പരിശോധിക്കുന്നത്. കേരള ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളെ ഉപയോഗിച്ച് യൂണിടാക് പരസ്യചിത്രം നിർമിച്ചിരുന്നു. എന്നാല്‍ ബ്ലാസ്റ്റേഴ്‌സുമായി എത്ര രൂപയുടെ കരാറാണ് യൂണിടാക് നടത്തിയതെന്ന കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല.
ബ്ലാസ്റ്റേഴ്സ് പോലൊരു ടീമിന്റെ സ്പോണ്‍സര്‍ ആകാനുള്ള സാമ്പത്തികശേഷി യൂണിടാകിന് ഉണ്ടോ എന്നതും അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്.