ന്യൂഡല്‍ഹി: പാലാരിവട്ടം പാലം പുതുക്കി പണിയാമെന്ന് സുപ്രീംകോടതി. സംസ്ഥാന സർക്കാറിന്‍റെ ആവശ്യം കോടതി അംഗീകരിച്ചു. ഭാരപരിശോധന വേണമെന്ന ഹൈകോടതി ഉത്തരവ് ജസ്റ്റിസ് രോഹിങ്ടണ്‍ നരിമാന്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് റദ്ദാക്കി.
പൊതുതാൽപര്യം കണക്കിലെടുത്ത് സർക്കാറിന് മുന്നോട്ടു പോകാമെന്നും കോടതി വ്യക്തമാക്കി. പാലാരിവട്ടം പാലം സംബന്ധിച്ച ഉന്നതാധികാര സമിതിയുടെ കണ്ടെത്തൽ മൂന്നംഗ ബെഞ്ച് ശരിവെക്കുകയും ചെയ്തു.
പാലം അടച്ചതുമൂലം ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം കേരള സര്‍ക്കാറിനു വേണ്ടി ഹാജരായ അറ്റോണി ജനറല്‍ കെ.കെ. വേണുഗോപാല്‍ സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. പാലത്തിന് സുരക്ഷാ ഭീഷണിയുണ്ടെന്ന് ഐ.ഐ.ടി റിപ്പോർട്ടിൽ പറയുന്നു. അതിനാൽ പാലത്തിൽ ഭാരപരിശോധന നടത്താൻ സാധിക്കില്ലെന്നും എ.ജി വ്യക്തമാക്കി.
നിലവിലുള്ള പാലം പൊളിച്ച് പുനര്‍നിര്‍മിക്കാനുള്ള മുൻ ഡി.എം.ആർ.സി ചെയർമാൻ ഇ. ശ്രീധരന്‍റെ ശിപാര്‍ശയും സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.
നിർമാണകമ്പനിയുടെ ആവശ്യം അംഗീകരിച്ച ഹൈകോടതി, പാലത്തിൽ ഭാരപരിശോധന നടത്താമെന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. ഭാരപരിശോധനക്ക് ശേഷം തുടർനടപടി ആലോചിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ, ഭാരപരിശോധന നടത്തിയാൽ ജനങ്ങൾക്ക് സുരക്ഷാ ഭീഷണി ഉണ്ടാകുമെന്നാണ് സംസ്ഥാന സർക്കാർ പ്രധാനമായി വാദിച്ചത്.