പത്തനംതിട്ട: കോവിഡ് ബാധിതർ സഞ്ചരിച്ച വഴികളെ സംബന്ധിച്ച റൂട്ട് ചാർട്ട് പ്രസിദ്ധീകരിച്ചതിനെത്തുടർന്ന് 70 പേർ കോൾ സെന്ററിൽ ബന്ധപ്പെട്ടതായി ജില്ലാ കളക്ടർ പി ബി നൂഹ്. ഇതിൽ 15 പേർ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉളളവരായിരുന്നു. ഒരാൾ പട്ടികയിൽ ഉൾപ്പെടാത്തതും രോഗലക്ഷണം ഉള്ളതുമായ ആളായിരുന്നു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനുപുറമേ ജില്ലാ മെഡിക്കൽ ഓഫീസ് കൺട്രോൾ സെല്ലിൽ 138 പേരും ദുരന്തനിവാരണ സെല്ലിലുളള കോൾ സെന്ററിൽ 46 പേരും ബന്ധപ്പെട്ടു. രോഗികൾ സന്ദർശിച്ച സ്ഥാപനങ്ങൾ അടച്ചിടേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പ്രസിദ്ധീകരിച്ച സഞ്ചാരപാതയിൽ തെറ്റുകൾ കടന്നുകൂടിയതായും പരാതിയുണ്ട്. ഇല്ലാത്ത സ്ഥാപനങ്ങളുടെ പേര് പട്ടികയിൽ പെട്ടു. യാത്രചെയ്ത ബസുകളുടെ കാര്യത്തിലും ആശയക്കുഴപ്പമുണ്ട്. ഇറ്റലിയിൽ നിന്നുള്ള കുടുംബം എസി വാങ്ങിയ കടയുടെ പേര് മിനി സൂപ്പർ ഷോപ്പിയെന്നാണ്. ചാർട്ടിലുള്ളത് മുത്തൂറ്റ് മിനി സൂപ്പർ മാർക്കറ്റ് എന്നും. ഇങ്ങനെയൊരു സ്ഥാപനം പത്തനംതിട്ട ജില്ലയിലില്ല. ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ച അമ്മയും മകളും സഞ്ചരിച്ച വഴിയിലും തെറ്റുകളുണ്ട്. ഇവർ സന്ദർശിച്ചുവെന്ന് പറയുന്ന സ്ഥലങ്ങളിലൊന്ന് ചെറുകുളങ്ങര ചെത്താനിക്കൽ ബേക്കറിയാണ്. ചെറുകുളങ്ങര എന്നൊരു സ്ഥലവും ഈ പേരിലൊരു ബേക്കറിയും റാന്നിയിലില്ല. ഇവർ സന്ദർശിച്ചുവെന്ന് പറയപ്പെടുന്ന ബേക്കറിയുടെ പേര് ജണ്ടായിക്കൽ എന്നാണ്. സ്ഥലവും ജണ്ടായിക്കൽ തന്നെ. പട്ടികയിൽ ചെറുകുളഞ്ഞിയെന്ന സ്ഥലപ്പേര് തെറ്റി ചെറുകുളങ്ങര ആയതാകാം.