കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷ് ഹൈകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ഇ-ഫയലിങ്ങിലൂടെയാണ് ബുധനാഴ്ച വൈകീട്ടോടെ സ്വപ്ന മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. അഭിഭാഷകൻ രാഗേഷ് കുമാർ വഴിയാണ് സ്വപ്‌ന മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.
അതേസമയം, സ്വപ്ന സുരേഷിനായി കസ്റ്റംസ് അന്വേഷണം തുടരുകയാണ്. ഇവർ തിരുവനന്തപുരത്ത് തന്നെയുണ്ടെന്നാണ് അന്വേഷണ സംഘത്തിെൻറ വിലയിരുത്തൽ. കോവിഡ് പശ്ചാത്തലത്തിൽ സ്വപ്ന രാജ്യം വിടാൻ സാധ്യതയില്ല. സ്വപ്ന സംസ്ഥാനത്തിന് പുറത്തേക്ക് കടന്നതായി ഉദ്യോഗസ്ഥർ സംശയിച്ചിരുന്നു. തലസ്ഥാനത്തെ പഞ്ചനക്ഷത്ര ഹോട്ടലുകൾ, ശാന്തിഗിരി ആശ്രമം എന്നിവിടങ്ങളിൽ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. ഇവിടങ്ങളിൽ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിെൻറ നിരീക്ഷണവുമുണ്ട്. അതിനിടെ സ്വപ്ന സുരേഷ് കീഴടങ്ങിയേക്കുമെന്നും അഭ്യൂഹവുമുണ്ട്.
കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് കസ്റ്റംസ് നൽകുന്ന വിവരം. സ്വപ്‌നയുടെ സുഹൃത്തായ സന്ദീപ് നായർക്ക് വേണ്ടിയും തെരച്ചിൽ നടക്കുന്നുണ്ട്. സ്വർണക്കടത്തിൽ ഇയാൾക്കും പങ്കുണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്. സന്ദീപിന്റെ ഭാര്യ സൗമ്യയെ ചോദ്യം ചെയ്തതിൽ നിന്ന് കസ്റ്റംസിന് നിർണായക വിവരം ലഭിച്ചിട്ടുണ്ട്.