തിരുവനന്തപുരം: നയതന്ത്ര ബാഗേജിൽ വിമാനത്താവളത്തിൽ എത്തിക്കുന്ന സ്വർണം കൊണ്ടുപോകാന്‍ കോണ്‍സുലേറ്റിലെ വാഹനം സ്വപ്ന ഉപയോഗിച്ചെന്ന് കസ്റ്റംസ്. സ്വർണക്കടത്തിന് മൂന്നു തവണയിലധികം കോൺസുലേറ്റ് വാഹനം ഉപയോഗിച്ചെന്നാണ് കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ ഈ വാഹനം കസ്റ്റഡിയിലെടുക്കാനുള്ള നടപടിക്രമം കസ്റ്റംസ് ആരംഭിച്ചിട്ടുണ്ട്.
യു.എ.ഇ കോൺസുലേറ്റിന് നയതന്ത്ര പരിരക്ഷയുള്ളതിനാൽ വാഹനം കസ്റ്റഡിയിലെടുക്കുന്നതിന് ചില നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്. ഈ പശ്ചാത്തലത്തിൽ കോൺസുലേറ്റുമായി ബന്ധപ്പെട്ടാണ് വാഹനം വിട്ടുകിട്ടാനുള്ള നടപടികൾ കസ്റ്റംസ് ആരംഭിച്ചത്.
ഇതനിടെ സ്വപ്ന സുരേഷ് പ്രളയ ദുരിതാശ്വസ ഫണ്ടിലും തട്ടിപ്പ് നടത്തിയെന്ന് കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചു. യു.എ.ഇ.യില്‍നിന്നുള്ള പ്രളയദുരിതാശ്വാസ സഹായത്തിലാണ് ഇടനിലക്കാരിയായി നിന്ന് സ്വർണ തട്ടിപ്പ് നടത്തയത്. തട്ടിയെടുത്ത പണം കണക്കില്‍പ്പെടുത്താനാണ് എം. ശിവശങ്കര്‍ വഴി തിരുവനന്തപുരത്തെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ സ്വപ്ന സമീപിച്ചത്.
പ്രളയ ദുരിതബാധിതർക്കുള്ള വീട് നിർമ്മാണത്തിന് യു.എ.ഇ.യിലെ സന്നദ്ധസംഘടന നൽകിയ ഒരുകോടി ദിര്‍ഹത്തിന്റെ (20 കോടി രൂപ) സഹായത്തിലാണ് വെട്ടിപ്പ് നടന്നത്. ഇതിൽ നിന്നും 1.38 കോടി രൂപമാത്രമാണ് താൻ തട്ടിയെടുത്തതെന്നാണ് സ്വപ്ന മൊഴി നൽകിയിരിക്കുന്നത്. എന്നാൽ കോടികൾ തട്ടിയെടുത്തിട്ടുണ്ടാകാമെന്നാണ് കസ്റ്റംസിന്റെ നിഗമനം. വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസിൽ പിടിയിലാവുന്നതിനുമുമ്പ് ഈ പണം ഒളിപ്പിച്ചിരിക്കാനുള്ള സാധ്യതയും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്.
ഇതിനിടെ സ്വപ്നയുടെ അക്കൗണ്ടിലേക്ക് 1.35 ലക്ഷം ഡോളര്‍ എത്തിയതായി കസ്റ്റംസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിനുപുറമേ 50,000 ഡോളര്‍കൂടി തനിക്ക് ലഭിച്ചെന്ന സ്വപ്ന മൊഴിനല്‍കിയിട്ടുണ്ട്.