തിരുവനന്തപുരം: പ്രതിയെ രക്ഷിക്കാൻ തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചുവെന്ന മന്ത്രി ആന്റണി രാജുവിനെതിരായ കേസിൽ തിരുവനന്തപുരം സിജെഎം കോടതി ഫയലുകൾ വിളിപ്പിച്ചു. നെടുമങ്ങാട് കോടതിയിൽ നിന്നാണ് കേസിനാസ്പദമായ ഫയലുകൾ വിളിപ്പിച്ചത്. 16 വർഷമായി വിചാരണ വൈകിയ കേസിൽ മാധ്യമവാർത്തകൾക്ക് പിന്നാലെയാണ് കോടതിയുടെ ഇടപെടൽ. കേസിൽ വിചാരണ തുടങ്ങാതെ നീട്ടിക്കൊ ണ്ടുപോകുന്നത് വീണ്ടും ചർച്ചയായിരുന്നു. ഭരണഘടനയെ അവഹേളിച്ച് പ്രസംഗിച്ച സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നതിനു പിന്നാലെയാണ് കേസ് ചർച്ചയായത്.
ലഹരിമരുന്നുമായി എത്തിയ വിദേശിയെ രക്ഷപ്പെടുത്താൻ തൊണ്ടിമുതൽ മാറ്റി കോടതിയെ കബളിപ്പിച്ചെന്നാണ് കേസ്.2014 ഏപ്രിൽ 30-നാണ് കേസ് വിചാരണയ്ക്കായി പരിഗണിക്കാൻ തുടങ്ങിയത്. എന്നാൽ,അഭിഭാഷകനായിരുന്ന ആന്റണി രാജു ഹാജരാകാത്തതിനാൽ കേസ് നിരന്തരം മാറ്റിവെക്കേണ്ടിവരുന്നുവെന്നാണ് ആരോപണം. 22 തവണയാണ് കേസ് പരിഗണിച്ചത്. ഓഗസ്റ്റ് നാലിന് കേസ് 23-ാം തവണ പരിഗണിക്കുമ്പോൾ ആന്റണി രാജു മന്ത്രിയാണ്.
1994-ൽ വഞ്ചിയൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർചെയ്ത കേസാണിത്. അന്ന് ആന്റണി രാജു തിരുവനന്തപുരം ബാറിൽ ജൂനിയർഅഭിഭാഷകനായിരുന്നു. അടിവസ്ത്രത്തിലൊളിപ്പിച്ച 61 ഗ്രാം ഹാഷിഷുമായി ഓസ്ട്രേലിയക്കാരനായ ആൻഡ്രൂ സാൽവദേർ സർവലിയെ 1990 ഏപ്രിൽ നാലിന് തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിച്ചു. ആന്റണി രാജു തന്റെ സീനിയറുമായി ചേർന്ന് വക്കാലത്തെടുത്തു. സെഷൻസ് കോടതിയിൽ കേസ് തോറ്റു. 10 ലക്ഷം രൂപ പിഴയും ഒരുവർഷം തടവുമായിരുന്നു ശിക്ഷ.