ന്യൂഡൽഹി: കൊല്ലം ആയൂരിൽ നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർഥിനിയെ അടിവസ്ത്രമഴിപ്പിച്ച് പരിശോധിച്ചതിൽ അടിയന്തര അന്വേഷണത്തിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ നിർദേശം നൽകി. വിദ്യാഭ്യാസ അഡീഷനൽ സെക്രട്ടറിയോട് മന്ത്രി റിപ്പോർട്ട് തേടി. കേരളത്തിൽ നിന്നുള്ള ലോക്സഭാംഗങ്ങൾ അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകിയ സാഹചര്യത്തിലാണ് മന്ത്രിയുടെ ഇടപെടൽ. ഹൈബി ഈഡനും കെ.മുരളീധരനുമാണ് ലോക്സഭയിൽ ചർച്ചയാവശ്യപ്പെട്ട് നോട്ടിസ് നൽകിയത്.
പ്രശ്നം രാജ്യസഭയിൽ ഉന്നയിക്കുമെന്ന് കോൺഗ്രസ് അംഗം ജെബി മേത്തറും അറിയിച്ചു. എന്നാൽ അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ചെന്ന് രേഖാമൂലം പരാതി ലഭിച്ചില്ലെന്നാണ് നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ നിലപാട്. പരീക്ഷാസമയത്തോ പിന്നീടോ ആരും പരാതി നൽകിയിട്ടില്ലെന്ന് ഏജൻസി വിശദീകരിച്ചു. അടിവസ്ത്രം അഴിപ്പിച്ചുള്ള പരിശോധന അനുവദനീയമല്ല. എൻടിഎ ഡ്രസ് കോഡിൽ ഇത്തരം നടപടികൾ നിർദേശിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
അതിനിടെ അടിവസ്ത്രം അഴിപ്പിച്ചതുമായി ബന്ധപ്പെട്ട് വിദ്യാർഥിനികൾ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവം നടന്ന ആയൂർ മാർത്തോമ്മാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് ടെക്നോളജിയിൽ എത്തിയ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും.