കോഴിക്കോട്: വെള്ളിമാടുകുന്നിലെ ചിൽഡ്രൻസ് ഹോമിൽനിന്ന് രണ്ട് പെൺകുട്ടികളെ കാണാതായി. പോക്സോ കേസിലെ ഇരകളായ കോഴിക്കോട് സ്വദേശികളായ പെൺകുട്ടികളാണ് വ്യാഴാഴ്ച പുലർച്ചെ ചിൽഡ്രൻസ് ഹോമിൽനിന്ന് കടന്നുകളഞ്ഞത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി.
കഴിഞ്ഞ ജനുവരിയിൽ ആറ് പെൺകുട്ടികളെ ഇവിടെനിന്ന് കാണാതായിരുന്നു. റിപ്പബ്ലിക്ക് ദിനാഘോഷത്തിനിടെയാണ് ആറുപെൺകുട്ടികളും ചിൽഡ്രൻസ് ഹോമിൽനിന്ന് ചാടിപ്പോയത്. പിന്നീട് ഇവരിൽ ഒരാളെ മൈസൂരുവിൽനിന്നും മറ്റൊരാളെ ബംഗളൂരുവിൽനിന്നും നാലുപേരെ നിലമ്പൂരിൽനിന്നുമാണ് പോലീസ് കണ്ടെത്തിയത്.
സ്ഥാപനത്തിലെ സുരക്ഷാ സംവിധാനത്തിലെ പോരായ്മകൾ പരിഹരിക്കാൻ നടപടികൾ സ്വീകരിച്ചുവരുന്നതിനിടെയാണ് വീണ്ടും കുട്ടികൾ ചാടിപ്പോയ സംഭവമുണ്ടായിരിക്കുന്നത്.