കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വമ്പിച്ച ഭൂരിപക്ഷത്തോടെ ഉമാ തോമസിന് ജയം. 25,016 വോട്ടുകളുടെ ലീഡുമായാണ് യുഡിഎഫ് വിജയം .
72,770 വോട്ടുകളാണ് ഉമ തോമസ് നേടിയത്.47 754 വോട്ടുകളാണ് ഇടതുസ്ഥാനാർത്ഥി ജോ ജോസഫ് നേടിയത്. എൻഡിഎ സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണൻ 12957 വോട്ടുകളും നേടി.ആദ്യത്തെ മൂന്ന് റൗണ്ടുകൾ എണ്ണിത്തീർന്നപ്പോൾ തന്നെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പി ടി തോമസ് നേടിയതിന്റെ ഇരട്ടിയോളം ലീഡാണ് ഉമ നേടിയത്. 2021ൽ പി ടി തോമസിന്റെ 14,329 വോട്ടിന്റെ ലീഡാണ് ഉമ കടന്നത്.
തുടക്കത്തിൽ യു ഡി എഫ് ശക്തികേന്ദ്രങ്ങളിലെ വോട്ടുകളാണ് എണ്ണിയത്.പത്ത് ബൂത്തുകളിൽ മാത്രമാണ് ജോ ജോസഫിന് ലീഡ് ഉയർത്താനായത്.വിവിധ ഇടങ്ങളിൽ യുഡിഎഫ് ആഹ്ലാദപ്രകടനം നടത്തുകയാണ്. യുഡിഎഫിനെ കൈയ്യൊഴിഞ്ഞ് ഇടതുസ്ഥാനാർത്ഥിയ്ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങിയ കെ വി തോമസിനെതിരെ കനത്ത പ്രതിഷേധവും ഉയർന്നിരുന്നു.
എറണാകുളം മഹാരാജാസ് കോളേജിലാണ് വോട്ടെണ്ണൽ. രാവിലെ 7.30-ന് സ്ഥാനാർഥികളുടെയും രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തിൽ സ്ട്രോങ് റൂം തുറന്ന് വോട്ടിങ് യന്ത്രങ്ങൾ പുറത്തെടുത്തു.എട്ടുമണിയോടെയാണ് വോട്ടെണ്ണൽ തുടങ്ങിയത്. 21 ടേബിളുകളിലാണ് വോട്ടെണ്ണൽ നടന്നത്. മുഴുവൻ വോട്ടുകളും എണ്ണിത്തീരാൻ 12 റൗണ്ട് വേണ്ടിവന്നു. ഒരു റൗണ്ടിൽ 21 ബൂത്തുകളാണ് എണ്ണിയത്.
ആദ്യ റൗണ്ടിൽ ഒന്നു മുതൽ 15 വരെ ബൂത്തുകളിലെ വോട്ടുകളാണ് എണ്ണിയത്. തുടർന്ന് മറ്റു ബൂത്തുകളിലേതും. ആദ്യത്തെ 11 റൗണ്ടുകളിൽ 21 ബൂത്തുകൾ വീതവും, അവസാന റൗണ്ടിൽ എട്ടു ബൂത്തുകളും എണ്ണി. 239 ബൂത്തുകളാണ് ആകെ ഉണ്ടായിരുന്നത്.വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും, ഒരിക്കൽപോലും ലീഡ് നേടാൻ എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫിന് സാധിച്ചില്ല. എൽഡിഎഫ് പ്രതീക്ഷകൾ തകർത്തുകൊണ്ടുള്ള മുന്നേറ്റമായിരുന്നു ഉമ തോമസിന്റേത്.

































