കൊച്ചി: അങ്കമാലി മൂക്കന്നൂരിൽ മിന്നലേറ്റ് ഒരാൾ മരിച്ചു. തെക്കേ അട്ടാറ കൊറാട്ടുകുടി എലിയാസിന്റെ ഭാര്യ അമ്മിണി ആണ് മരിച്ചത്. 64 വയസായിരുന്നു. പാടത്ത് പശുവിനെ അഴിക്കാൻ പോയപ്പോഴാണ് മിന്നലേറ്റത്. സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു. അമ്മിണിയുടെ മൃതദേഹം മൂക്കന്നുരിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. കനത്ത മഴയിലും കാറ്റിലും പ്രദേശത്തു വ്യാപകമായ നാശ നഷ്ടവും ഉണ്ടായിട്ടുണ്ട്.
ബീഹാറിലെ മൂന്ന് ജില്ലകളിലുണ്ടായ ഇടിമിന്നലിൽ 12 പേർ മരിച്ചതായി സംസ്ഥാന ദുരന്ത നിവാരണ ഉദ്യോഗസ്ഥർ പറഞ്ഞു. സരൺ ജില്ലയിൽ ഒമ്പത് പേർ കൊല്ലപ്പെട്ടപ്പോൾ രണ്ട് പേർ ജാമുയിയിലും ഒരാൾ ഭോജ്പൂരിലും മരിച്ചു. സരൺ ജില്ലയിൽ എട്ട് പേർക്ക് പരിക്കേറ്റതായും ഇവർ ചപ്ര സർദാർ ആശുപത്രിയിൽ ചികിത്സയിലാണെന്നും പോലീസ് സൂപ്രണ്ട് ഹരി കിഷോർ റായ് പറഞ്ഞു.
മരണത്തിൽ മുഖ്യമന്ത്രി നിതീഷ് കുമാർ അനുശോചനം രേഖപ്പെടുത്തി. മരിച്ച ഓരോരുത്തരുടെയും കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
ലോക്ക്ഡൌൺ കാരണം ആളുകൾ വീടിനകത്തായിരുന്നതിനാൽ ഇടിമിന്നൽ അപകടത്തിന്‍റെ വ്യാപ്തി താരതമ്യേന കുറവായിരുന്നു, ”കുമാർ പ്രസ്താവനയിൽ പറഞ്ഞു.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മോശം കാലാവസ്ഥ പ്രവചിച്ചിട്ടുള്ള സാഹചര്യത്തിൽ ദുരന്തനിവാരണ വകുപ്പ് നൽകുന്ന ഉപദേശങ്ങൾ ശ്രദ്ധിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു.