തിരുവനന്തപുരം: ഡ്രോണുകളെ നിർവീര്യമാക്കാനും തകർക്കാനും ശേഷിയുള്ള ‘കില്ലർ ഡ്രോൺ’ 2 മാസത്തിനകം കേരള പൊലീസിനു സ്വന്തമാകും. ഡ്രോൺ ഉപയോഗിച്ചുള്ള ആക്രമണം രാജ്യത്തു വ്യാപകമായ പശ്ചാത്തലത്തിലാണു ജീപ്പിൽ ഘടിപ്പിക്കുന്ന ആന്റി ഡ്രോൺ കേരള പൊലീസിന്റെ ഡ്രോൺ ഫൊറൻസിക് ഗവേഷണ കേന്ദ്രത്തിൽ നിർമിക്കുന്നത്. ഇതിലെ റഡാറിന് 5 കിലോമീറ്റർ ചുറ്റളവിൽ പറക്കുന്ന ഡ്രോണുകളെ കണ്ടെത്താനാവും. അതിന്റെ വേഗവും ലക്ഷ്യവുമെല്ലാം കംപ്യൂട്ടറിൽ തെളിയും. അതിനെ ജാമർ ഉപയോഗിച്ചു നിർവീര്യമാക്കി നിലത്തിടാം. അല്ലെങ്കിൽ ലേസർ ഉപയോഗിച്ചു തകർക്കാം. രാജ്യത്ത് ഇതാദ്യമായാണ് ഇത്തരം ഡ്രോൺ തദ്ദേശീയമായി വികസിപ്പിക്കുന്നതെന്നു സൈബർ ഡോം നോഡൽ ഓഫിസർ എഡിജിപി മനോജ് ഏബ്രഹാം പറഞ്ഞു.
ജീപ്പിൽ ഘടിപ്പിക്കുന്നതിനാൽ എവിടെയും ഉപയോഗിക്കാം. ഇതോടൊപ്പം പൊലീസ് സേനയ്ക്ക് ആവശ്യമായ വിവിധ തരം ഡ്രോണുകളും വികസിപ്പിക്കുന്നുണ്ട്. സൈബർ ഡോമിൽ, 40 പൊലീസ് ഉദ്യോഗസ്ഥർക്കു ഡ്രോൺ പറത്താനും ഉപയോഗിക്കാനും സിമുലേറ്ററിൽ പരിശീലനം നൽകി. യഥാർഥ ഡ്രോൺ ഉപയോഗിച്ചുള്ള പരിശീലനം തുടർന്നു നൽകും. ജില്ലാതലത്തിലും കൂടുതൽ പൊലീസുകാർക്കു പരിശീലനം നൽകും.
ഡ്രോൺ ജാമർ അടക്കമുള്ള സംവിധാനത്തിനു 12 കോടി രൂപയാണ് ഒരു കമ്പനി ആവശ്യപ്പെട്ടത്. തുടർന്ന് പൊലീസിലെ ഐടി വിദഗ്ധർ, നേവി, എയർഫോഴ്സ് എന്നിവിടങ്ങളിൽ നിന്നു വിരമിച്ച ഡ്രോൺ വിദഗ്ധർ, കേരള ഡ്രോൺ അസോസിയേഷൻ എന്നിവർ ലാബിൽ സംയുക്തമായി ഇതിന്റെ സോഫ്റ്റ്‌വെയർ വികസിപ്പിച്ചു. ചില സ്റ്റാർട്ടപ്പുകളും പങ്കാളികളായി. മറ്റുപകരണങ്ങൾ കൂടി വാങ്ങിയപ്പോൾ ഒരു കോടി രൂപ മാത്രമാണു ചെലവു വന്നതെന്നു മനോജ് പറഞ്ഞു. 2 വർഷത്തെ ഗവേഷണമാണു ഫലപ്രാപ്തിയിലെത്തുന്നത്. പേരൂർക്കട എസ്എപി ക്യാംപിലാണു ഡ്രോൺ ഫൊറൻസിക് ലാബ് പ്രവർത്തിക്കുന്നത്.