തിരുവനന്തപുരം: കോവിഡ് വ്യാപന സാഹചര്യത്തിൽ സാന്ത്വന പരിചരണം ആവശ്യമായവർക്കു ശാസ്ത്രീയ പരിചരണം ഉറപ്പാക്കാൻ മാർഗനിർദേശങ്ങൾ പുറത്തിറക്കി. സന്നദ്ധ സംഘടനാ പ്രതിനിധികളുമായും സാന്ത്വന പ്രവർത്തകരുമായും മന്ത്രി വീണാ ജോർജ് നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണു മാർഗരേഖ.
സന്നദ്ധപ്രവർത്തകർ അവരവരുടെ പ്രദേശത്തെ കിടപ്പിലായവരും വീട്ടിൽ നിന്നു പുറത്തിറങ്ങാൻ കഴിയാത്തവരുമായ രോഗികളുള്ള വീടുകളുമായി നിരന്തരം ബന്ധപ്പെട്ട് വിവരങ്ങൾ അറിയണം, സേവനം ആവശ്യമുള്ള രോഗികളുടെ പട്ടിക കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ നിന്നു ലഭിക്കും. അതിൽ ആവശ്യമുള്ളവർക്ക് ഭക്ഷണം ഉറപ്പാക്കണം, കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകൾ മുടങ്ങുന്നില്ലെന്നതും കോവിഡ് വാക്സിനേഷനും ഉറപ്പാക്കണം. ആരോഗ്യ പ്രശ്നങ്ങൾ ശ്രദ്ധയിൽപെട്ടാൽ ആരോഗ്യ പ്രവർത്തകർ നൽകുന്ന നിർദേശമസരിച്ചു പ്രവർത്തിക്കണം, വീടുകളിൽ ചെന്ന് പരിചരണം നൽകുന്ന യൂണിറ്റുകളുടെ എണ്ണം വർധിപ്പിക്കാൻ ശ്രമിക്കണം, ആശുപത്രി ചികിത്സ ആവശ്യമുള്ളവരെ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെട്ട് അവിടേക്കു മാറ്റണം, ·കാൻസർ, വൃക്ക രോഗികളുടെ ചികിത്സ മുടങ്ങാതിരിക്കാൻ ജില്ലാ അധികാരികളുമായി ബന്ധപ്പെട്ട് ഇടപെടലുകൾ നടത്തണം എന്നിങ്ങനെയാണ് മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്.