ന്യൂഡൽഹി: വിവിധ രാജ്യങ്ങളിൽ ഒമിക്രോൺ വ്യാപിക്കുന്ന സാഹചര്യം മുൻനിർത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങൾ ഡിസംബർ 31വരെ നീട്ടി. വിമാനത്താവളങ്ങളിൽ നിരീക്ഷണം കർശനമാക്കാനും നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ ഒമിക്രോൺ സ്ഥിരീകരിച്ചിട്ടില്ലെന്നും സംശയാസ്പദമായ ചില കോവിഡ് കേസുകളുടെ സാംപിളുകൾ ജനിതക ശ്രേണീകരണത്തിനു വിട്ടതായും കേന്ദ്രം അറിയിച്ചു.
രോഗത്തെ നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണെന്ന് ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ വ്യക്തമാക്കി. സംസ്ഥാനങ്ങള്‍ക്കു മാര്‍ഗരേഖ നല്‍കിയിട്ടുണ്ടെന്നും മുന്‍കരുതലും ജാഗ്രതയും തുടരണമെന്നും മന്ത്രി പാര്‍ലമെന്‍റില്‍ പറഞ്ഞു. ഒമിക്രോണ്‍ സാന്നിധ്യം ആര്‍ടിപിസിആര്‍, ആന്‍റിജന്‍ പരിശോധനകളില്‍ തിരിച്ചറിയാമെന്നും കേന്ദ്രം വ്യക്തമാക്കി. പരിശോധനകള്‍ വര്‍ധിപ്പിക്കണം. വിമാനത്താവളങ്ങളില്‍ നിരീക്ഷണം ശക്തമാക്കണം. ഓക്സിജനടക്കം ജീവന്‍രക്ഷാ സംവിധാനങ്ങൾ പരമാവധി സംഭരിക്കാനും സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്‍കി.