ന്യൂഡൽഹി: രാജ്യത്തു കുട്ടികൾക്കുള്ള കോവിഡ് വാക്സീന്‍ നിർമിക്കാനുള്ള പ്രവർത്തനങ്ങളിലാണ് സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയെന്നു (എസ്ഐഐ) സിഇഒ അദാർ പൂനാവാല. കോവോവാക്സ് എന്നു പേരിട്ടിരിക്കുന്ന വാക്സീൻ 6 മാസത്തിനുള്ളിൽ വിതരണം ചെയ്തു തുടങ്ങാമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി സംഘടിപ്പിച്ച വിഡിയോ കോൺഫറൻസിലാണു പ്രഖ്യാപനം.
‘ഞങ്ങളുടെ വാക്സീൻ 6 മാസങ്ങൾക്കുള്ളിൽ പുറത്തിറങ്ങും. വാക്സീൻ പരീക്ഷണത്തിനു വിധേയമാക്കിയപ്പോൾ, മികച്ച പ്രതികരണമാണു ലഭിച്ചത്. 3 വയസ്സിൽ താഴെയുള്ളവരിൽവരെ ഞങ്ങൾ പരീക്ഷണം നടത്തിനോക്കി’– എന്ന് പൂനാവാല പറഞ്ഞു.
ഇന്തൊനീഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കു കയറ്റി അയയ്ക്കുന്ന നൊവാവാക്സ് കൂടാതെ, അസ്ട്രാസെനക്ക, സ്പുട്നിക് വാക്സീനുകളും എസ്ഐഐ നിർമിക്കുന്നുണ്ട്. പല രാജ്യങ്ങളിലും പൗരൻമാരുടെ ഉപയോഗത്തേക്കാൾ കൂടുതൽ ഡോസ് വാക്സീന്‍ വിതരണം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ‘ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിലും, ഇന്ത്യയിലും, വാക്സീൻ വിതരണത്തിന്റെ നിരക്കു വളരെ ഉയർന്നതായിരുന്നു. ചില രാജ്യങ്ങളിൽ ഇപ്പോഴും 10–15 ശതമാനം ആളുകൾ മാത്രമാണു വാക്സീൻ എടുത്തിരിക്കുന്നത്. ഇത് 60–70 ശതമാനത്തിൽ എത്തണം’– എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.