തിരുവനന്തപുരം: ഒമിക്രോണ്‍ വായുവിലൂടെ അതിവേഗം പകരുമെന്നാണ് സൂചനയെന്നും അതീവ ജാഗ്രത പാലിക്കണമെന്നും കോവിഡ് വിദഗ്ധസമിതി സര്‍ക്കാരിനു മുന്നറിയിപ്പ് നൽകി. മൂന്നാം ഡോസ് വാക്സിനേഷന്‍ ആലോചന തുടങ്ങണമെന്നും ജനിതക ശ്രേണീകരണത്തിന് അയയ്ക്കുന്ന സാംപിളുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും വിദഗ്ധ സമിതി നിര്‍ദേശിച്ചു.
ലോകാരോഗ്യ സംഘടനയും ഒമിക്രോണ്‍ ആദ്യം തിരിച്ചറിഞ്ഞ ദക്ഷിണാഫ്രിക്കയിലെ വിദഗ്ധരും ഈ വകഭേദം അതിവേഗം പടരുന്നതായാണ് മുന്നറിയിപ്പ് നൽകുന്നത്. വ്യാപനശേഷി വ്യക്തമാക്കുന്നത് വായുവിലൂടെ അതിവേഗം പകരാനുളള സാധ്യതയാണെന്ന് കോവിഡ് വിദഗ്ധസമിതി സര്‍ക്കാരിനു റിപ്പോര്‍ട്ട് നൽകി. മൂന്നാം ഡോസ് വാക്സിനേഷന്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്രമാണെങ്കിലും സംസ്ഥാനത്തിന് കൂടി പ്രാതിനിധ്യമുളള സമിതികളില്‍ വിഷയം സംസാരിച്ച് തുടങ്ങണമെന്നും വിദഗ്ധസമിതി ശുപാര്‍ശ ചെയ്തു.