ന്യൂഡൽഹി: പുതുവർഷത്തിൽ 15–18 വയസ്സുകാർക്കു വാക്സീനും മുതിർന്നവർക്കുള്ള കരുതൽ ഡോസും സർക്കാർ സംവിധാനത്തിലൂടെ സൗജന്യമായി നൽകുമെന്ന് ആരോഗ്യമന്ത്രാലയം. 15–18 വയസ്സുകാർക്കു കോവാക്സിൻ മാത്രമേ നൽകൂ. സൈഡസ് കാഡിലയുടെ സൈകോവ്–ഡി വാക്സീനും കുട്ടികളിൽ കുത്തിവയ്ക്കാൻ അനുമതിയുണ്ടെങ്കിലും മുതിർന്നവർക്കു നൽകിയ ശേഷമേ കുട്ടികൾക്കു നൽകിത്തുടങ്ങൂ. പണം നൽകി വാക്സീനെടുക്കാൻ കഴിയുന്നവർ സ്വകാര്യ ആശുപത്രികളിൽ എടുക്കണമെന്നും മാർഗരേഖയിലുണ്ട്.
രജിസ്ട്രേഷൻ വരും ദിവസങ്ങളിൽ കോവിൻ പോർട്ടലിൽ തുടങ്ങും. അതേസമയം, 15–18 പ്രായക്കാർക്കുള്ള റജിസ്ട്രേഷൻ ജനുവരി 1 മുതൽ തുടങ്ങുമെന്ന് ദേശീയ ആരോഗ്യ അതോറിറ്റി സിഇഒയും കോവിൻ പോർട്ടൽ മേധാവിയുമായ ആർ.എസ്. ശർമ വ്യക്തമാക്കി.
15–18 വയസ്സുകാർക്ക് വാക്സീൻ നൽകുന്നത് ജനുവരി 3 മുതലാണ്. കോവിൻ പോർട്ടലിലോ കുത്തിവയ്പു കേന്ദ്രത്തിൽ നേരിട്ടെത്തിയോ റജിസ്റ്റർ ചെയ്യാം. ഇതിനായി വീട്ടിലെ മുതിർന്നവരുടെ കോവിൻ പോർട്ടൽ അക്കൗണ്ട് ഉപയോഗിക്കുകയോ പുതിയതു തുടങ്ങുകയോ ചെയ്യാം. ആധാറോ മറ്റ് അംഗീകൃത തിരിച്ചറിയൽ രേഖയോ ഇല്ലെങ്കിൽ സ്കൂൾ ഐഡി മതിയാകും. പത്താംക്ലാസ് സർട്ടിഫിക്കറ്റും ഇതിനായി പരിഗണിക്കും.
ഒരു ഫോൺ നമ്പറിൽ നിന്നു പരമാവധി 4 പേർക്കു മാത്രമേ റജിസ്ട്രേഷൻ അനുവദിക്കൂ.
കരുതൽ ഡോസ് ജനുവരി 10 മുതലാണ് നൽകുന്നത്. രണ്ടാം ഡോസെടുത്ത് 9 മാസം (39 ആഴ്ച) പിന്നിട്ടവരാകണം. ആദ്യ 2 ഡോസുകൾക്കും ഉപയോഗിച്ച അതേ കോവിൻ അക്കൗണ്ടിലാണ് രജിസ്ട്രേഷൻ. ആരോഗ്യപ്രവർത്തകർക്കും മുന്നണിപ്പോരാളികൾക്കും കരുതൽ ഡോസ് നിർബന്ധമാണ്. 60നു മുകളിൽ പ്രായമുള്ള, മറ്റു ഗുരുതര രോഗങ്ങൾ ഉള്ളവർക്ക് ഡോക്ടറുടെ നിർദേശപ്രകാരം കരുതൽ ഡോസ് സ്വീകരിക്കാം. ഇതിനായി കുത്തിവയ്പു കേന്ദ്രത്തിൽ നേരിട്ടെത്തിയും രജിസ്റ്റർ ചെയ്യാം.