ഗുവാഹത്തി: അസമിൽ കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പ്രതിഷേധത്തിനിടെ രണ്ടു പേർ വെടിയേറ്റു മരിച്ച സംഭവത്തിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടു. ഗുവാഹത്തി ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണമെന്ന് ഉത്തരവിൽ പറയുന്നു. പൊലീസിനു വേണ്ടി ഫോട്ടോ എടുക്കാൻ നിയോഗിക്കപ്പെട്ടിരുന്ന ഫൊട്ടോഗ്രഫർ ബിജയ് ശങ്കർ ബനിയ, നെഞ്ചിൽ വെടിയേറ്റു മരിച്ചുകിടക്കുന്നയാളെ ചവിട്ടുകയും മർദിക്കുകയും ചെയ്യുന്നതിന്റെ വിഡിയോ വിവാദമായതിനെ തുടർന്ന് ഇയാളെ അറസ്റ്റു ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം ഇതിന്റെ അന്വേഷണം ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപാർട്മെന്റി (സിഐഡി)നെ ഏൽപ്പിക്കുമെന്ന് അസം ഡിജിപി അറിയിച്ചു.
ദരാങിലെ സിപാജറിൽ 800 കുടുംബങ്ങൾ പുനരധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു നടത്തിയ പ്രതിഷേധമാണ് വെടിവയ്പിൽ കലാശിച്ചത്. ദരാങ് ജില്ലയിൽ ഇതുവരെ 602.40 ഹെക്ടർ ഭൂമിയിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു. സദ്ദാം ഹുസൈൻ, ഷെയ്ഖ് ഫരീദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൽ 8 പൊലീസുകാരടക്കം 20 പേർക്കു പരുക്കേറ്റിരുന്നു.