തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിന്റെ ആക്രമണത്തിനിരയായ പ്രൊഫസർ ടി.ജെ. ജോസഫിന് ഉന്നത പദവി നൽകാൻ കേന്ദ്ര സർക്കാർ നീക്കം. ദേശീയ ന്യൂനപക്ഷ കമ്മീഷൻ അംഗമാക്കാനാണ് ആലോചന.
2010 ജൂലൈ 4 നായിരുന്നു പ്രൊഫസർ ടിജെ ജോസഫ് ആക്രമണത്തിന് ഇരയായത്. ചോദ്യപേപ്പറില്‍ മതനിന്ദയാരോപിച്ച് പ്രൊഫസര്‍ ടി.ജെ. ജോസഫിന്റെ വലതു കൈപ്പത്തി വെട്ടിമാറ്റുകയായിരുന്നു. തുടര്‍ന്ന് കേസ് എന്‍ഐഎയ്ക്ക് വിടുകയും അന്വേഷണം പൂര്‍ത്തിയാക്കി ശിക്ഷ വിധിക്കുകയുമായിരുന്നു. കേസിൽ പോപുലർ ഫ്രണ്ട് പ്രവർത്തകർ ശിക്ഷിക്കപ്പെട്ടിരുന്നു.
നാർകോടിക് ജിഹാദ് വിവാദം കത്തിനിൽക്കുമ്പോൾ ജോസഫ് മാഷിന്റെ അനുഭവം വളരെയേറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ബിജെപിയുടെ രാഷ്ട്രീയ നീക്കം. പ്രൊഫസർ ടിജെ ജോസഫ് നിയമനം സ്വീകരിക്കാൻ താത്പര്യം അറിയിച്ചതായാണ് വിവരം. ഇന്ന് സുരേഷ് ഗോപി എംപി പ്രൊഫസർ ടി.ജെ. ജോസഫിനെ സന്ദർശിച്ചു. എന്നാൽ എംപിയുടെ സന്ദർശനം സൗഹാർദ്ദപരം മാത്രമാണെന്നാണ് ജോസഫിന്റെ പ്രതികരണം.