മുംബൈ: ആർബിഐ റിപ്പോ നിരക്ക് ഉയർത്തി. 50 ബേസിസ് പോയിന്റ് വർധനവാണ് ആർബിഐ വരുത്തിയിരിക്കുന്നത്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് വീണ്ടും പലിശ കൂട്ടാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചത്.
ഇത്തവണ നിരക്കുകൾ ഉയരുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ധന നയ സമിതി അവലോകനത്തിനു ശേഷം റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കൂട്ടിയിരുന്നു. ഇതിനെ തുടര്‍ന്ന് എല്ലാ ബാങ്കുകളും വായ്പ നിക്ഷേപ പലിശകള്‍ വർധിപ്പിച്ചിരുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ വായ്പ ദാതാവായ എച്ച്‌ഡിഎഫ്‌സി ബാങ്ക് എംസിഎൽആർ (Marginal cost of funds based lending rate) നിരക്ക് വർധിപ്പിച്ചു. 35 ബേസിസ് പോയിന്റ് വർധനവാണ് വരുത്തിയിരിക്കുന്നത്. ഇതോടെ എംസിഎൽആർ (MCLR) 7.50 ശതമാനമായി. എല്ലാ കാലാവധിയിലുള്ള വായ്പകൾക്കും ഇത് ബാധകമാണ്. പുതുക്കിയ നിരക്ക് ജൂൺ 7 മുതൽ നിലവിൽ വന്നു.