ഡൽഹി: നയപ്രഖ്യാപന പ്രസംഗത്തിൽ വിമർശനവുമായി ശശി തരൂർ എംപി. രാഷ്ട്രപതിയുടെ നയപ്രഖ്യാപനം തെരഞ്ഞെടുപ്പ് പ്രസംഗം പോലെയെന്നാണ് ശശി തരൂരിന്റെ വിമർശനം. സർക്കാർ ചെയ്ത എല്ലാത്തിനെയും പുകഴ്ത്തുകയാണ് നയപ്രഖ്യാപനത്തിൽ ചെയ്തത്. തിരിച്ചടി നേരിട്ട രംഗങ്ങൾ ഒഴിവാക്കിയെന്നും തരൂർ വിമർശിച്ചു. ബിജെപി അടുത്ത തെരഞ്ഞെടുപ്പിലെ പ്രചരണത്തിനായി തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത രാഷ്ട്രപതിയെ ഉപയോഗിക്കുന്നെന്നും അദ്ദേഹം വിമർശനം ഉന്നയിച്ചു.
കഴിഞ്ഞ 9 വർഷത്തെ കേന്ദ്ര സർക്കാരിന്‍റെ ഭരണ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു രാഷ്ട്രപതി ദ്രൗപദി മുർമുവിന്‍റെ പ്രസംഗം. ഇന്ത്യയിലേത് ഭയമില്ലാത്ത നിശ്ചയ ദാർഢ്യമുള്ള സർക്കാരാണെന്നും രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. ലോകത്തിന് മുന്‍പില്‍ ഇന്ത്യയുടെ പ്രതിച്ഛായ മാറിയെന്ന് ദ്രൗപതി മുർമു അവകാശപ്പെട്ടു. കശ്മീരിലെ പ്രത്യേക അധികാരം റദ്ദാക്കിയതും മുത്തലാഖും പരാമർശിച്ച രാഷ്ട്രപതി സൗജന്യങ്ങള്‍ക്കെതിരെ പരോക്ഷ മുന്നറിയിപ്പും നൽകി. ഇന്ത്യയിലെ ജനങ്ങളുടെ ആത്മവിശ്വാസം ഉയരത്തിലെന്ന് പറഞ്ഞ രാഷ്ട്രപതി, 2047ല്‍ സ്വയം പര്യാപത ഇന്ത്യ പണിതുയര്‍ത്തുകയാണ് ലക്ഷ്യമെന്നും കൂട്ടിച്ചേർത്തു.