ബെംഗളൂരു: പാസ്പോർട്ട് പിടിച്ചുവയ്ക്കാൻ കോടതികൾക്ക് അധികാരമില്ലെന്നും ആ അധികാരം നിശ്ചിത അധികൃതരിൽ മാത്രം നിക്ഷിപ്തമാണെന്നും കർണാടക ഹൈക്കോടതി വിധിച്ചു. പാസ്പോർട്ട് ആക്ട് പ്രത്യേക നിയമമാണ്. കോടതിക്ക് ഏതു രേഖകളും പിടിച്ചുവയ്ക്കാൻ അവകാശം നൽകുന്ന ക്രിമിനൽ നടപടിച്ചട്ടത്തിലെ 104–ാം വകുപ്പ് അതുകൊണ്ടു തന്നെ പാസ്പോർട്ടിനു മാത്രം ബാധകമല്ല.
മണിപ്പാൽ ഗ്രൂപ്പിൽനിന്നു പണം തട്ടിയെന്ന കേസിലെ പത്താം പ്രതി പ്രവീൺ സുരേന്ദ്രന്റെ അപ്പീൽ ഹർജിയിലാണു വിധി. പാസ്പോർട്ട് തിരികെയാവശ്യപ്പെട്ടു നൽകിയ ഹർജി തള്ളിയ കീഴ്ക്കോടതി വിധി നിലനിൽക്കില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. അതേസമയം, പ്രതി ഒളിവിൽ പോകാൻ സാധ്യതയുണ്ടെങ്കിൽ പാസ്പോർട്ട് പിടിച്ചുവയ്ക്കാൻ ആവശ്യപ്പെട്ട് പാസ്പോർട്ട് അതോറിറ്റിയെ സമീപിക്കാൻ പൊലീസിനോടു നിർദേശിച്ചു.