ന്യൂഡൽഹി: എല്ലാ ഓൺലൈൻ പണം ഇടപാടുകൾക്കും അധികം വൈകാതെ സിവിവി നമ്പറിനു പുറമേ ക്രെഡിറ്റ് കാർഡിന്റെയോ ഡെബിറ്റ് കാർഡിന്റെയോ 16 അക്ക നമ്പർ, കാലാവധി അവസാനിക്കുന്ന തീയതി എന്നിവയും ഉപഭോക്താക്കൾ ലഭ്യമാക്കേണ്ടിവന്നേക്കുമെന്ന് റിപ്പോർട്ട്. അടുത്ത വർഷം ജനുവരി മുതൽ പുതിയ നിയന്ത്രണങ്ങൾ നിലവിൽ വന്നേക്കുമെന്നാണു ദേശീയ മാധ്യമങ്ങൾ ചെയ്തത്.
നിലവിൽ ഇ– കൊമേഴ്സ് സൈറ്റുകളും വാണിജ്യ സൈറ്റുകളും ഉപഭോക്താക്കളുടെ അനുമതിയോടെ കാർഡിന്റെ വിവരങ്ങൾ സൂക്ഷിക്കാറുണ്ട്. ഇത്തരത്തിൽ കാർഡിന്റെ വിശദാംശങ്ങൾ ഒരിക്കൽ സൂക്ഷിച്ചിട്ടുള്ള ഉപഭോക്താവിന്റെ സിവിവി നമ്പർ, ഒടിപി പാസ്‌വേഡ് എന്നിവ ഉപയോഗിച്ചാണു പിന്നീടുള്ള പണം ഇടപാടുകൾ നടത്താറുള്ളത്. കാർഡിന്റെ പിന്നിലുള്ള 3 അക്ക കോഡാണു സിസിവി നമ്പർ. ക്രെഡിറ്റ് കാർഡിന്റെയും ഡെബിറ്റ് കാർഡിന്റെയും മുൻവശത്ത് അച്ചടിച്ചിരിക്കുന്ന 16 അക്ക നമ്പറാണു കാർഡ് നമ്പർ.
പുതിയ ചട്ടം നിലവിൽ വന്നാൽ ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഓൺലൈൻ സൈറ്റുകളിൽനിന്നുള്ള പർച്ചേസുകൾ, പേടിഎം, ഗൂഗിൾ പേ എന്നിവ ഉപയോഗിച്ചുള്ള പണം ഇടപാടുകൾ, നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ പുതുക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് ഓരോ തവണയും കാർഡിന്റെ മുഴുവൻ വിവരങ്ങളും നൽകേണ്ടിവരും എന്നാണു റിപ്പോർട്ടുകൾ.
പണം ഇടപാടുകളിൽ കൂടുതൽ സുതാര്യത ഉറപ്പുവരുത്തുക, കാർഡിന്റെ വിശദവിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുക എന്നിവ ലക്ഷ്യമിട്ടാണു റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ നീക്കം.