ദില്ലി: തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പാർട്ടികൾ നൽകുന്ന വാഗ്ദാനങ്ങൾ വിലക്കാനാകില്ലെന്ന് സുപ്രീംകോടതി.ക്ഷേമപദ്ധതികളുടെ പേരിൽ ഇലക്ട്രാണിക്സ് ഉപകരണങ്ങൾ അടക്കം നൽകാമോ എന്ന് കോടതി ചോദിച്ചു.എന്താണ് സൗജന്യമെന്ന് നിർവചിക്കേണ്ടതുണ്ട്.പൊതുപണം ചെലവഴിക്കുന്നത് ശരിയായ മാർഗത്തിലാണോ എന്നതിലാണ് ആശങ്ക .വിശദമായ ചർച്ചയും സംവാദവും നടക്കണമെന്ന് ചീഫ് ജസ്റ്റിസ് പരാമര്‍ശിച്ചു.തെരഞ്ഞെടുപ്പ് വാഗ്ദാനമായ സൗജന്യങ്ങളെ കേന്ദ്ര സർക്കാർ വീണ്ടും എതിർത്തു.കേസ് തിങ്കളാഴ്ച്ച വീണ്ടും പരിഗണിക്കും
രാഷ്ട്രീയ പാര്‍ട്ടികള്‍ സൗജന്യങ്ങള്‍ നല്‍കുന്നതിനെ സുപ്രീംകോടതി നേരത്തേ കേസ് പരിഗണിച്ചപ്പോള്‍ വിമര്‍ശിച്ചിരുന്നു. സാമ്പത്തിക രംഗത്തു നിന്നു ധനനഷ്ടമുണ്ടാകുന്നതും ജനക്ഷേമവും പൊതു ഖജനാവിന്‍റെ സാമ്പത്തിക ഞെരുക്കവും തമ്മില്‍ ഒരു സന്തുലിതാവസ്ഥ ഉണ്ടായിരിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍, സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിന്‍റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കാനാകില്ല. നമ്മളൊരു ജനാധിപത്യ സംവിധാനത്തിന്‍റെ ഭാഗമാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കുന്നത് ജനാധിപത്യവിരുദ്ധമായ നടപടിയാണെന്നും ചീഫ് ജസ്റ്റീസ് എന്‍.വി രമണ ചൂണ്ടിക്കാട്ടി.