ന്യൂഡൽഹി: വിവാഹത്തിന് സ്ത്രീകളുടെ കുറഞ്ഞ പ്രായപരിധി 18 വയസ്സിൽനിന്ന് 21 വയസ്സ് ആക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യം, ജനസംഖ്യാ നിയന്ത്രണം, സ്ത്രീ–പുരുഷ സമത്വം തുടങ്ങിയവ ഉദ്ദേശിച്ചാണ് നടപടി. ഈ മാസം 23 വരെ ക്രമീകരിച്ചിരിക്കുന്ന പാർലമെന്റിന്റെ നടപ്പു സമ്മേളനത്തിൽ നിയമഭേദഗതി അവതരിപ്പിക്കാനാണ് ശ്രമമെന്നു സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
പ്രായപരിധി ഉയർത്താൻ ബാല വിവാഹ നിരോധന നിയമത്തിലാവും പ്രധാന ഭേദഗതി വരുത്തുക. ഒപ്പം ചില വ്യക്തിനിയമങ്ങളിലും ഉചിതമായ വ്യവസ്ഥകൾ ഉൾപ്പെടുത്തിയേക്കും. സ്ത്രീകളുടെ വിവാഹപ്രായപരിധി പരിഷ്കരിക്കാനും സ്ത്രീശാക്തീകരണത്തിനും ജയ ജയ്റ്റ്ലി അധ്യക്ഷയായ കർമ സമിതി നൽകിയ ശുപാർശ പ്രകാരമാണ് തീരുമാനം. നജ്മ അക്തർ, വസുധ കാമത്ത്, ദീപ്തി ഷാ, നിതി ആയോഗ് അംഗം (ആരോഗ്യം) ഡോ. വി.കെ.പോൾ, ആരോഗ്യ, വനിതാ–ശിശു ക്ഷേമ മന്ത്രാലയങ്ങളുടെയും, ഉന്നത വിദ്യാഭ്യാസ, സ്കൂൾ വിദ്യാഭ്യാസ – സാക്ഷരത, നിയമ വകുപ്പുകളുടെയും സെക്രട്ടറിമാർ തുടങ്ങിയവരും ഉൾപ്പെട്ട സമിതിയെ 2020 ജൂണിലാണ് നിയോഗിച്ചത്.