ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിനായി ലോകത്തിലെ തന്നെ ആദ്യത്തെ പ്ലാസ്മിഡ് ഡിഎന്‍എ വാക്‌സിൻ സൈക്കോവ്-ഡി വികസിപ്പിച്ചെടുത്തതിന് പിന്നാലെ അടിയന്തര ഉപയോഗത്തിന് അനുമതി ആവശ്യപ്പെട്ട് മരുന്നു നിര്‍മ്മാതാക്കളായ സൈഡസ് കാഡില, ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയെ സമീപിച്ചു. ഡെല്‍റ്റ വകഭേദത്തിനുള്‍പ്പെടെ ഈ മരുന്ന് മികച്ച പ്രതിരോധം നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
12-18 വയസ്സ് പ്രായമുള്ള 1000 കൗമാരക്കാരായ കുട്ടികളിലുള്‍പ്പെടെ രാജ്യത്ത് 28,000 പേരിലാണ് സൈക്കോവ്-ഡിയുടെ പരീക്ഷണം നടന്നത്. ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍, സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ്, റഷ്യന്‍ വാക്‌സിന്‍ സ്പുട്‌നിക്, മൊഡേണ എന്നിവയ്ക്കാണ് ഇതുവരെ ഇന്ത്യയില്‍ ഉപയോഗത്തിന് അനുമതി ലഭിച്ചിട്ടുള്ളത്. മറ്റ് കോവിഡ് വാക്‌സിനില്‍ നിന്ന് വിഭിന്നമായി സൈക്കോവ് ഡിയുടെ മൂന്ന് ഡോസ് വാക്‌സിനാണ് സ്വീകരിക്കേണ്ടത്.
ഒരു പ്ലാസ്മിഡ് ഡിഎന്‍എ വാക്‌സിന്‍ കുത്തിവയ്ക്കുമ്പോള്‍ കൊറോണ വൈറസിന്റെ സ്‌പൈക്ക് പ്രോട്ടീന്‍ ഉല്‍പാദിപ്പിക്കുകയും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. അനുമതി ലഭിച്ചാല്‍ പ്രതിവര്‍ഷം 120 മില്ല്യണ്‍ ഡോസ് മരുന്ന് ഉത്പാദിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.