കൊച്ചി: കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം കര്‍ദ്ദിനാള്‍ മാർ ജോർജ്ജ് ആലഞ്ചേരിയെ സന്ദര്‍ശിച്ച് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ്. കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കവേ തെരഞ്ഞെടുപ്പില്‍ സഭയ്ക്ക് പ്രത്യേക നിലപാടില്ലെന്ന് കര്‍ദ്ദിനാള്‍ ആവര്‍ത്തിച്ചു. സഭയ്ക്ക് പ്രത്യേക നിലപാടില്ല, ജനങ്ങളാണ് തീരുമാനം എടുക്കേണ്ടത്. സമദൂരമെന്ന പ്രസ്താവനയോട് യോജിപ്പില്ലെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. തൃക്കാക്കരയിൽ സഭയ്ക്ക് സ്ഥാനാർത്ഥികൾ ഇല്ല. ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് വിശ്വാസികള്‍ക്ക് തീരുമാനിക്കാം. നിര്‍ദ്ദേശം നല്‍കില്ലെന്നുമായിരുന്നു കര്‍ദ്ദിനാള്‍ ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.
ജോ ജോസഫിനെ സഭയ്ക്ക് കീഴിലെ ലിസി ആശുപത്രിയിൽ സ്ഥാനാർത്ഥിയായി അവതരിപ്പിച്ചതോടെയാണ് സഭാ ബന്ധം വലിയ ചർച്ചയായത്. കർദ്ദിനാളിന്‍റെ നോമിനിയെന്നും അംഗീകരിക്കില്ലെന്നും പറഞ്ഞ് എറണാകുളം – അങ്കമാലി അതിരൂപതയിലെ കർദ്ദിനാൾ വിരുദ്ധർ എതിർപ്പുമായി രംഗത്തെത്തുകയായിരുന്നു. സിപിഎം നടപടി നിഷ്കളങ്കമല്ലെന്ന് പറഞ്ഞ് വൈദികരും വിമർശിച്ചു. കോൺഗ്രസും ബാഹ്യ ഇടപടെൽ ആരോപിച്ച് പ്രചാരണത്തിനറങ്ങിയിരുന്നു. റോമിലായിരുന്ന കർദ്ദിനാൾ മടങ്ങിയെത്തിയ ശേഷമാണ് വിവാദത്തിൽ നിലപാട് വിശദീകരിച്ചത്.